ചില ഹൈബ്രിഡ് മോഡലുകള്‍ നിരോധിക്കപ്പെട്ടേക്കാമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ വ്യവസായ മേഖല ജാഗ്രതയില്‍. പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങളനുസരിച്ച് ഇന്ധനവും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന കാറുകളില്‍ ചിലത് നിരോധിക്കപ്പെട്ടേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈദ്യുതി ഉപയോഗിച്ച് 50 മൈല്‍ വരെ എത്താത്ത കാറുകള്‍ 2040നുള്ളില്‍ റോഡുകളില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് കാറായ ടൊയോട്ട പ്രയസിനെ ഈ നിരോധനം ബാധിച്ചേക്കും.

ഇത്തരത്തില്‍ തെറ്റായ സൂചനകള്‍ നല്‍കുന്ന സര്‍ക്കാര്‍ സന്ദേശങ്ങള്‍ കാര്‍ വ്യവസായത്തെ ബാധിക്കുമെന്നും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും എസ്എംഎംടിയുടെ കാര്‍ വ്യവസായ ഘടകം പറഞ്ഞു. അതേസമയം ഹൈബ്രിഡുകള്‍ നിരോധിക്കാന്‍ പദ്ധതികളൊന്നുമില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ റോഡ് ടു സീറോ കാര്‍ എമിഷന്‍ നയം ഉടന്‍ തന്നെ പുറത്തു വിടുമെന്നാണ് കരുതുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസും ഓട്ടോകാറും റിപ്പോര്‍ട്ട് ചെയ്യുന്നു.

2040ഓടെ യുകെയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്ന് ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൈബ്രിഡ് മോഡലുകളുടെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ റോഡ് ടു സീറോ നയം പ്രഖ്യാപിച്ചാല്‍ മാത്രമേ വ്യക്തതയുണ്ടാകൂ. അതാണ് ഇത്തരം അഭ്യൂഹങ്ങള്‍ പടരാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസും ഓട്ടോകാറും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് 50 മൈല്‍ വൈദ്യുതി ഉപയോഗിച്ച് ഓടാന്‍ കഴിയാത്ത കാറുകള്‍ നിരോധിക്കപ്പെട്ടേക്കുമെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.