അപമര്യാദയായി പെരുമാറിയെന്ന ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം. കല്‍പ്പറ്റ സിജെഎം കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം നടന്‍ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നാണ് സൂചന. യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ കേസില്‍ വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയരുന്നു. സ്വമേധയാ വിനായകന്‍ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനിലെത്തി ജാമ്യമെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് ജാമ്യം.

വിനാകന്റെ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് യുവതി പോലീസിന് കൈമാറിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതിയുടെ ആരോപണം. പരിപാടിക്ക് വിളിച്ച തന്നോട് കൂടെക്കിടക്കാമോയെന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണമെന്നും പറഞ്ഞതായാണ് യുവതിയുടെ പരാതി.