കാലാവസ്ഥാ വകുപ്പ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്കി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മഴമുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി നല്കാന് ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തെന്ന് പരാതി ഉയർന്നിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിന്റെ് കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്.
24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.
മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കയ്യിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്തേഷ്യ നല്കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു.
യുകെയിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ബെന്നി ഇമ്മാനുവേലിന്റെ പിതാവ് തൊടുപുഴ കലയന്താനി പീടിയേക്കൽ മാണി തോമസ് നിര്യാതനായി. ഭാര്യ അന്നക്കുട്ടി മാണി.
മക്കൾ: ബെന്നി (യുകെ ) , ഷോജി , ബിനോയ് മരുമക്കൾ :സെസിൽ , മിനി, ബിന്നി.
കൊച്ചുമക്കൾ- ബേസിൽ, ബെനേഷ, മെൽവിൻ, മോണിറ്റ, ജെഫ്രിൻ, ജെന്നിഫർ.
മൃതസംസ്കാര ശുശ്രൂഷകൾ കലയന്താനി സെൻ്റ് മേരീസ് ദേവാലയത്തിൽ വച്ച് 21-ാം തീയതി 11 മണിക്ക് നടത്തപ്പെടുന്നു.
ബെന്നി ഇമ്മാനുവേലിന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നഗരസഭാ കൗൺസിൽ ഹാളിൽനിന്ന് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴിയുടെ എയർപോഡ് കാണാതായ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. കഴിഞ്ഞ ദിവസം ഒരാൾ പാലാ പോലീസ് സ്റ്റേഷനിൽ എയർപോഡ് എത്തിച്ചു നൽകിയിരുന്നു. കാണാതായ എയർപോഡ് ഇത് തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയപരിശോധന പോലീസ് ആരംഭിച്ചു.
എയർപോഡ് സ്റ്റേഷനിൽ എത്തിച്ചുനൽകിയ ആളുടെ വിശദമൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇപ്പോൾ ലഭിച്ച എയർപോഡ് ജോസ് ചീരാംകുഴിയുടേതാണെന്ന് തെളിഞ്ഞാൽ കേസിൽ തുടർനടപടികളെടുക്കുമെന്ന് പാലാ എസ്.എച്ച്.ഒ. ജോബിൻ ആന്റണി പറഞ്ഞു. എയർപോഡ് കോടതിയിൽ ഹാജരാക്കിയതായും പോലീസ് പറഞ്ഞു. പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് എയർപോഡ് കാണാതായെന്ന് ജോസ് ചീരാംകുഴി കൗൺസിൽ ഹാളിൽ ആരോപണമുന്നയിച്ചത്.
സി.പി.എം.പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടമാണ് എയർപോഡ് കൊണ്ടുപോയതെന്നും ആരോപണമുന്നയിച്ചിരുന്നു. ഇതിനെതിരേ ബിനു പുളിക്കക്കണ്ടം രംഗത്തെത്തിതോടെ രാഷ്ട്രീയ വിവാദമായി. ഭരണകക്ഷിയായ ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് എമ്മും സി.പി.എമ്മും തമ്മിലുള്ള തർക്കമായി ഇതുമാറി. കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണിക്കെതിരേയും ആരോപണങ്ങളുമായി ബിനു പുളിക്കക്കണ്ടം രംഗത്തെത്തി.
പൊതുവിവാദങ്ങൾ അവസാനിപ്പിക്കാൻ സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും കൗൺസിലർമാർക്ക് കർശന നിർദേശം നൽകിയിരുന്നു. ജോസ് ചീരാംകുഴിയുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ, കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. എയർപോഡിൽനിന്നുള്ള സന്ദേശങ്ങൾ ഇടയ്ക്ക് ഫോണിന്റെ ഉടമയ്ക്ക് ലഭിച്ചിരുന്നു.
കുറച്ചുകാലം എയർപോഡ് ലണ്ടനിലുണ്ടെന്ന് സന്ദേശങ്ങളിലൂടെ വ്യക്തമായിരുന്നതായി ജോസ് ചീരാംകുഴി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടയാണ് പുതിയ ഒരാൾ എയർപോഡുമായി പ്രത്യക്ഷപ്പെട്ടത്.
ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില് അമ്പിളിയെയാണ് ഭര്‍ത്താവായ രാജേഷ് ഇന്നലെ കൊലപ്പെടുത്തിയത്.
പള്ളിച്ചന്തയില്‍ വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. അമ്പിളി സ്കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തിയശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിൻറെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. വധശിക്ഷ റദ്ദാക്കണമെന്ന അമീറുൽ ഇസ്ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുക.
കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവങ്ങളിൽ അത്യപൂർവവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിനിയും നിയമവിദ്യാർഥിനിയുമായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്.
ജോൺസൺ കളപ്പുരക്കൽ
ചോർലി മലയാളികളുടെ ഹൃദയ താളവും സംഘേതനയുമായ സി എം എ മെയ് നാലാം തീയതി ചോർളി ബക്ഷോ വില്ലേജ് കമ്മ്യൂണിറ്റി ഹാളിൽ ആണ്. ആഘോഷങ്ങൾ സംഘടിപ്പിച്ചത് പ്രമുഖ സീരിയൽ നടിയും നർത്തകിയുമായ ഷാരൻ മാങ്കാവിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു . (തട്ടിയും മുട്ടിയും മീനാക്ഷി ഫെയിം ) ആക്ടിംഗ് പ്രസിഡണ്ട് ശ്രീ ബിജു കുര്യൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. ശ്രീമതി ഷെർലി ആൻറണി പുറവടി. കരിയർ ഗൈഡൻസ് &നഴ്സസ് ഡേ സന്ദേശവും നൽകി. സിഎംഎ ട്രഷർ വിമൽ മൈക്കിൾ സംഘടനയുടെ ഭാവി പരിപാടികൾ പങ്കുവെച്ചു . മാതാപിതാക്കളുടെ പ്രതിനിധിയായ ശോഭ വിജയൻറെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു. തുടർന്ന് സിഎംഎ കലാ കുടുംബത്തിൻറെ ഇടമുറിയാത്ത കലാപ്രവാഹം ആരംഭിച്ചു. മികച്ച ഗായിക ഗായകന്മാർ പരിപാടികളെ സംഗീത സാന്ദ്രമാക്കി .
കുട്ടികളുടെയും മുതിർന്നവരുടെയും വേദിയെ ഇളക്കി മറിക്കുന്ന സിനിമാറ്റിക് ഡാൻസുകളും. നാടോടി നൃത്തവും മാർഗംകളിയും ഒപ്പനയും മാഷപ്പ് സോങ് കോമഡി സ്കിറ്റും ഒക്കെയായി മെയ് നാലിന്റെ സായാഹ്നത്തിന് C.M. A കലയുടെ നിറമാല ചാർത്തി ശ്രീമതി ഷൈനി ബിജുവിന്റെയും ,റോസ് ബിജുവിൻ്റ് യൂം ചുടുലമായ ആങ്കറിംഗ് പരിപാടികൾക്ക് കൂടുതൽ മികവേകി. ശ്രീമതി അൻഷില ജോമിയുടെ യും പ്രസിൻ പ്രകാശിന്റെയും നേതൃത്വത്തിൽ കലാപരിപാടികൾക്ക് ഏകോപനംനൽകി.
ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രോഗ്രാം റിസപ്ഷൻ ഐ ടി രജിസ്ട്രേഷൻ , ഫുഡ് കമ്മിറ്റി എന്നിവരുടെ സംയോജിത പ്രവർത്തനം സമന്വയം 2024 നെ അവസ്മരണീയമാക്കി. ഡേ ഔട്ടും സ്പോർട്സ് ഡേയും ചാരിറ്റി പ്രോഗ്രാമുകളും ഓണം പൊന്നോണവും ഒക്കെയായി ഈ സമ്മറിൽ C.M.A നിറസാന്നിധ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോയിസ് കിച്ചൻ പ്രസ്റ്റ ൻ. ഹൃദ്യമായ ഭക്ഷണം പരിപാടികൾക്ക് കൂടുതൽ ഉണർവേകി. പരിപാടികളിൽ പങ്കെടുത്ത സമന്വയം 2024 നെ അവസ്മരണീയമാക്കിയ എല്ലാ ചോർളി മലയാളികൾക്കും വേദിയിലെത്തിയ പ്രതിഭകൾക്കും സെക്രട്ടറി ഇൻ ചാർജ് എൽദോ പൗലോസ് നന്ദി പ്രകാശിപ്പിച്ചു.
ഷൈമോൻ തോട്ടുങ്കൽ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ നടക്കും . ബൈബിൾ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് മീറ്റിംഗിൽ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ, സ്കെന്തോർപ്പിൽ വച്ചാണ് ഈ വർഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത് . റീജിയണൽ മത്സരങ്ങൾ 27/10/2024 മുൻപായി നടത്തി 28/10/2024 തിയതിക്ക് മുൻപായി രൂപതാ മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത് . രൂപതാ മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചുവരുന്നു .
രൂപതാ ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും . സെമി ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങൾ അറിയിച്ചിട്ടുണ്ട് . മത്സരാർത്ഥികൾക്ക് എല്ലാവിധ പ്രാർത്ഥനാശംസകളും വിജയങ്ങളും നേരുന്നു . രൂപതാ ബൈബിൾ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിൾ ക്വിസിനെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കണമെന്നു ബൈബിൾ അപ്പൊസ്തലേറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനകം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ നോട്ടീസ്. സന്നദ്ധ സംഘടനയായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. കേസ് സുപ്രീം കോടതി മേയ് 24-ന് വീണ്ടും പരിഗണിക്കും.
കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിടണമെന്നും എന്തുകൊണ്ടാണ് അത് പുറത്തുവിടാന്‍ വൈകുന്നതെന്നും ഹര്‍ജി പരിഗണിക്കവെ കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചു. കണക്കുകള്‍ പുറത്തുവിടുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും എന്നാല്‍ ഓരോ ബൂത്തിലേയും പോള്‍ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന 17 സി ഫോമുകള്‍ സമാഹരിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്കി. അഡ്വ. മനിന്ദര്‍ സിങ്, അഡ്വ. അമിത് ശര്‍മ്മ എന്നിവരാണ് കമ്മിഷന് വേണ്ടി ഹാജരായത്.
എ.ഡി.ആറിന് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ് ഹാജരായി. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും യഥാര്‍ഥ പോളിങ് കണക്കുകളില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. 2019-ലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും വിശദമായ മറുപടി അന്നുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയതാണെന്നും എന്നാല്‍ ഹര്‍ജിക്കാര്‍ അതില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകര്‍ പറഞ്ഞു.
‘വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം ആവശ്യമാണ്. വോട്ടെടുപ്പ് കഴിയുമ്പോള്‍ ഓരോ ബൂത്തിലേയും പോളിങ് ഏജന്റുമാര്‍ക്ക് വിവരങ്ങളുടെ പകര്‍പ്പ് നല്‍കും. ഈ വിവരങ്ങളിന്മേല് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പരാതി നല്കാന് അവസരമുണ്ട്’, തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരം ഹര്‍ജികള്‍ കോടതിയ്ക്കുമുമ്പാകെ എത്തുന്നത് വലിയ വിഭാഗം വോട്ടര്‍മാരെ, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യാനെത്തുന്നവരെ പിന്തിരിപ്പിക്കുമെന്നും കമ്മിഷന് കോടതിയില്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഓരോ ഘട്ടം വോട്ടെടുപ്പ് കഴിയുമ്പോഴും ഫോം 17 സിയുടെ ഭാഗം ഒന്നില്‍ രേഖപ്പെടുത്തിയ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിന്റെ കൃത്യമായ കണക്ക് ബൂത്ത് തിരിച്ച് പട്ടികപ്പെടുത്തി നല്കാന് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നാണ് എ.ഡി.ആര്. ഹര്‍ജിയിലൂടെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. കൂടാതെ മണ്ഡലം അടിസ്ഥാനത്തിലുള്ള വോട്ടുകളുടെ എണ്ണവും ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വോട്ടെണ്ണുമ്പോള്‍ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കിട്ടുന്ന വോട്ടിന്റെ എണ്ണം രേഖപ്പെടുത്തുന്ന ഫോം 17 സിയുടെ ഭാഗം രണ്ടിന്റെ സ്കാന്‍ ചെയ്ത വ്യക്തമായ കോപ്പികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും എ.ഡി.ആര്. സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പോള്‍ ചെയ്ത വോട്ടുകളുടെ കൃത്യമായ എണ്ണമാണ് പ്രസിദ്ധീകരിക്കേണ്ടതെന്നും അതില്ലാതെ ശതമാനം മാത്രം പ്രസിദ്ധീകരിക്കുന്നതില്‍ അര്‍ഥമില്ലെന്നും എ.ഡി.ആര്. കോടതിയില്‍ പറഞ്ഞു.
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ. 19 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൗതിക ശരീരം എത്തും.
തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര കടന്നുപോകുക. വൈകിട്ട് 5.45 ന് തിരുവല്ല പൗരാവലിയുടെ അന്ത്യാഞ്ജലിക്ക് ശേഷം 7.30 ന് സഭാ ആസ്ഥാനത്ത് എത്തും. എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ നടത്തും.
മെയ് 20 നാണ് പൊതുദർശനം. 20 ന് രാവിലെ 9 മണി മുതൽ 21 രാവിലെ 9 മണി വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ പൊതുദർശനം നടത്തും. 11 മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിച്ച് ഒരു മണിയോടെ മൃതദേഹം കബറടക്കും.
കാലം ചെയ്ത അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ് പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ്, വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച് കത്തീഡ്രലിൽ വച്ച് നടന്നു.
കൊളംബോ-കിഗാലി ഭദ്രാസന അധിപൻ ഗീവര്‍ഗീസ് മാർ മക്കാറിയോസ് മുഖ്യ കാർമ്മീകനായ ശ്രുശ്രുഷയിൽ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയേൽ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സഹ കാർമ്മീകനായി! സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ അടക്കം നിരവധി വൈദീകർ ശ്രുശ്രുഷയുടെ ഭാഗമായി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന് പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിക്കുകയായിരുന്നു.