യുകെയിലെ പ്രമുഖ ടീമുകളെ ഉൾപ്പെടുത്തി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോട്സ് ആൻ്റ് ഗെയിംസ് അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന് വിജയകരമായ സമാപനം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളുടെയും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ ടൂർണമെൻറ് കാണാൻ വെസ്റ്റ് യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് എത്തിച്ചേർന്നത്.
ജൂൺ 28-ാം തീയതി ശനിയാഴ്ച ലീഡ്സ് വെസ്റ്റ് റൈഡിംഗ് കൗണ്ടി മൈതാനത്ത് ആരംഭിച്ച മത്സരങ്ങൾ മലയാളം യുകെ ഡയറക്ട് ബോർഡ് മെമ്പർ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ ആധുനിക കാലഘട്ടത്ത് ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് പോലുള്ള പ്രസ്ഥാനങ്ങൾക്കുള്ള പ്രസക്തി ഉദ്ഘാടന പ്രസംഗത്തിൽ ജോജി തോമസ് ചൂണ്ടി കാട്ടി. വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോട്സ് ആൻ്റ് ഗെയിംസ് അസോസിയേഷൻ പ്രസിഡൻറ് ടോണി പാറടി ടീമുകളെയും കാണികളെയും സ്വാഗതം ചെയ്തു.
രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരങ്ങൾ അവസാനിച്ചത് വൈകിട്ട് 7 മണിയോടെയാണ്. മത്സരങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായപ്പോൾ കാൽപന്തുകളിയുടെ ആവേശം കാണികളും ഏറ്റെടുത്തു.
ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽ എത്തിയത് ലെൻഡനേഴ്സ് എഫ്സിയും ,സ്റ്റോക്ക് മല്ലൂസ് എഫ്സിയുമാണ്. കലാശ പോരാട്ടത്തിൽ നിർണ്ണായക വിജയം നേടിയത് ലണ്ടൻ ആസ്ഥാനമായുള്ള ലെൻഡനേഴ്സ് എഫ്സിയാണ് . സ്റ്റോക്ക് മല്ലൂസ് എഫ് സി ക്ക് രണ്ടാം സ്ഥാനം കൊണ്ട് മടങ്ങേണ്ടി വന്നു ലൂസേസ് ഫൈനലിൽ വിജയികളായത് ലണ്ടനിൽ നിന്നു തന്നെയുള്ള ടീമായ ഹൃസാർ യുണൈറ്റഡ് ആണ്. മലയാളം യുകെയുടെ ടീം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ക്വാർട്ടറിൽ പൊരുതി വീണു. വിജയികൾക്കുള്ള ട്രോഫി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് പ്രസിഡൻറ് ടോണി പാറടിയും ക്യാഷ് പ്രൈസ് മുഖ്യാതിഥി ജോജി തോമസും കൈമാറി. വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സായ മനോജ് കലരിക്കലും ടോണി തോമസും വിജയികളെ മെഡലണിയിച്ച് ആദരിച്ചു.
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സെക്രട്ടറി അജിത് കുമാറും ക്യാഷ് പ്രൈസ് അന്റോണിയോ ഗ്രോസറി ക്കു വേണ്ടി സിനിമാതാരം ബിനോ ജോസഫും സമ്മാനിച്ചു. മെഡലുകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലെനിൻ തോമസും വിജോയി വിൻസെന്റും കൈമാറി.
സെക്കൻഡ് റണ്ണർ അപ്പിനുള്ള ട്രോഫി ട്രഷറർ രാഘവ് നായരും, മെഡലുകൾ ടോണി തോമസും പ്രവീണും കൈമാറി.
ബെസ്റ്റ് ഗോൾകീപ്പർക്കുള്ള സമ്മാനം സെനോ ജോസഫും , മികച്ച കളിക്കാരനുള്ള സമ്മാനം ജെറിൻ ജെയിംസും ടോപ് സ്കോറർക്കുള്ള സമ്മാനം സജേഷും കൈമാറി.
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ വടവാതൂര്‍ സ്വദേശിയില്‍നിന്ന് ഒരുകോടി രൂപയിലധികം തട്ടിയ പ്രതി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നു പിടിയിലായി. വിശാഖപട്ടണത്തെ ഗാന്ധിനഗര്‍ സ്വദേശിയായ നാഗേശ്വര റാവുവിന്റെ മകന്‍ രമേഷ് വെല്ലംകുള (33) ആണ് കോട്ടയം സൈബര്‍ പോലീസിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ബിസിനസിലൂടെ ലാഭമുണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് 1.64 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
ഏപ്രില്‍ 28 മുതല്‍ മെയ് 20 വരെയുള്ള കാലവളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെറിയ തുക നിക്ഷേപിപ്പിച്ച്, ട്രേഡിങ്ങിലൂടെ ലഭിച്ചതാണ് എന്നുപറഞ്ഞ് ചെറിയ ലാഭം കൊടുത്താണ് ഇയാള്‍ വിശ്വാസം ആര്‍ജിച്ചത്. ശേഷം, വലിയ തുകയുടെ ട്രേഡിങ്ങിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് പല പ്രാവശ്യമായി, പല അക്കൗണ്ടുകളില്‍ നിന്നായി 1,64,00,141 രൂപ കൈക്കലാക്കുകയായിരുന്നു.
NUVAMA WEALTH എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച്, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകള്‍ ഉപയോഗിച്ചാണ് സംശയം തോന്നാത്ത രീതിയില്‍ തട്ടിപ്പുകാര്‍ വിശ്വാസ്യത ഉറപ്പുവരുത്തിയത്.
ഓണ്‍ലൈനില്‍ ഷെയര്‍ ട്രേഡിങ്ങിനെക്കുറിച്ച് സെര്‍ച്ച് ചെയ്ത യുവാവിന്, വാട്‌സാപ്പില്‍ കങ്കണ ശര്‍മ എന്ന പേരില്‍ ‘ഷെയര്‍ ട്രേഡിങ്ങില്‍ താല്പര്യമുണ്ടോ ഞങ്ങള്‍ സഹായിക്കാം’ എന്ന മെസേജ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവ്, NUVAMA WEALTH-നെ കുറിച്ചും അവിടുത്തെ ജീവനക്കാരെക്കുറിച്ചും അന്വേഷിച്ചു. ഇങ്ങനെ ഒരു സ്ഥാപനം നിലവിലുണ്ടെന്നും കങ്കണ ശര്‍മ എന്ന വ്യക്തി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു.
തട്ടിപ്പുകാര്‍ വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് തട്ടിപ്പുകാര്‍ തയ്യാറാക്കിയ വ്യാജകമ്പനിയുടെ സൈറ്റിലാണ്. തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്ത് ട്രേഡിങ് നടത്തിയ യുവാവിന്, നിക്ഷേപിച്ച തുകയേക്കാള്‍ വലിയ തുക ലാഭമായി തന്റെ അക്കൗണ്ടില്‍ വന്നതായി ബോധ്യപ്പെട്ടു. ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്നും പണം നഷ്ടപ്പെടുകയായിരുന്നു എന്നും യുവാവിന് ബോധ്യമായത്.
ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് വി.ആര്‍., ഗ്രേഡ് എസ്‌ഐ സുരേഷ്‌കുമാര്‍ വി.എന്‍., സീനിയര്‍ സിപിഓ ശ്രീജിത്ത് കെ.വി., സിപിഓ സജിത് കുമാര്‍ ആര്‍., സിപിഓ രാഹുല്‍മോന്‍ കെ.സി. എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ വിശാഖപട്ടണത്തുനിന്നു പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഈ പോക്കു പോയാല്‍ ഓണത്തിന് മുമ്പുതന്നെ തേങ്ങാവില നൂറു കടക്കും. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറു രൂപയും. തേങ്ങാ ചില്ലറ വില 75 രൂപയില്‍നിന്ന് ഒരു മാസത്തിള്ളിലാണ് 80 കടന്ന് ഇന്നലെ 85ലെത്തിയത്.
നാളികേരത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ അടുത്തയാഴ്ച 90 രൂപയിലെത്തിയേക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണത്തിന് പായസവും ഉപ്പേരിയും ശര്‍ക്കരവരട്ടിയും അവിയലുമൊമൊക്കെ ഇക്കൊല്ലം കൈപൊള്ളിക്കുമെന്ന് വ്യക്തം.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് തേങ്ങാവരവ് കുറഞ്ഞതാണ് നിലവിലെ പ്രധാന പ്രതിസന്ധി. ലക്ഷദ്വീപില്‍നിന്നും ശ്രീലങ്കയില്‍നിന്നും സര്‍ക്കാര്‍ സഹകരണ ഏജന്‍സികള്‍ നാളികേരം ഇറക്കുമതി ചെയ്യാതെ തേങ്ങാവില പിടിച്ചുനിറുത്താനാകില്ല.
വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ചൈന തേങ്ങ ഇറക്കുമതി ചെയ്യുന്നുണ്ട്.
ആന്ധ്ര, തെലുങ്കാന, ഗോവ സംസ്ഥാനങ്ങളില്‍നിന്ന് തേങ്ങായെത്തിച്ച് സപ്ലൈകോ വഴി വില്‍പന നടത്തുകയാണ് നിലവിലെ പോംവഴി. നാളികേരത്തിന് ഏറ്റവും ഡിമാന്‍ഡ് വര്‍ധിക്കുന്നത് സംസ്ഥാനത്ത് ഓണം സീസണിലാണ്. തേങ്ങാക്ഷാമം ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ ഓണത്തിന് വില 125 രൂപവരെയെത്താമെന്ന് വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്തെത്തുന്ന റവാഡ ചന്ദ്രശേഖർ ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിക്കും. അതിന് ശേഷം ചുമതലയേൽക്കും. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറും.
ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലിസ് മേധാവിയായി തീരുമാനിച്ചത്. ഇന്നലെ കേന്ദ്ര സർവ്വീസിൽ നിന്നും ഒഴിഞ്ഞ റവഡാ പുലർച്ചെയാണ് തലസ്ഥാനത്ത് എത്തിയത്. ചുമതലയേറ്റെടുത്ത ശേഷം ഡിജിപി കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കും. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ വിവാദങ്ങള്‍ നിലനിൽക്കേയാണ് റവാഡയുടെ ഔദ്യോഗിക പരിപാടികൾ കണ്ണൂരിൽ നിന്നും തുടങ്ങുന്നത്.
മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരുമയിൽ മനം നിറച്ച് യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല കൊടിയിറക്കം. ഒരു മനസ്സോടെ ആയിരങ്ങൾ ഒഴുകിയെത്തിയ ലെസ്റ്റർ നഗരത്തിലെ മെഹർ സെന്റർ ഇന്നലെ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത മഹാ കൂട്ടായ്മ.
യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ തിങ്ങിപ്പാർക്കുന്ന തങ്ങളുടെ ഉറ്റവരെയും സ്നേഹ മിത്രങ്ങളെയും വീണ്ടുമൊരുക്കലൂടെ കാണുവാനും തങ്ങളുടെ കുടുംബങ്ങൾക്കിടയിലെ ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുവാനും ആയി വെള്ളിയാഴ്ച മുതൽ തന്നെ ക്നാനായ മക്കൾ ലെസ്റ്റർ നഗരത്തിലേക്ക് ഒഴുകി എത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ 8 മണി മുതൽ തന്നെ ലെറ്റർ മെഹർ സെൻറർ ജനനിബിഡം. ആയിരുന്നു. സംഘാടകർ പ്രതീക്ഷിച്ചതിലു അപ്പുറമായി ആയിരങ്ങൾ സമ്മേളന വേദിയിലേക്ക് നിറഞ്ഞ മനസ്സുമായി കടന്നുവന്നപ്പോൾ അത് ക്നാനായ സഭയുടെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിക്കുവാനുള്ള ഒരു മഹാ കൂട്ടായ്മയുടെ തുടക്കം മാത്രമായിരുന്നു.
ക്നാനായ സഭയുടെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സെവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാദർ സജി എബ്രഹാം, കോച്ചേത്ത്, ഫാദർ ബിനോയ് തട്ടാൻ കുന്നേൽ, ഫാദർ ജോമോൻ പുന്നൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
ഭക്തിസാന്ദ്രമായ ദിവ്യബലിയിൽ സായൂജ്യമടഞ്ഞ ദൈവജനം… തുടർന്ന് അത് ഇടവകകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ ഒത്തുചേർന്നു നയിച്ച മഹാ ഘോഷയാത്രയിൽ പങ്കാളികളായി… ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ആവേശത്തിന്റെ അലയോളികൾ നിറഞ്ഞുനിന്ന ഘോഷയാത്ര ഈ മഹാ കൂട്ടായ്മയുടെ ഉന്മാദങ്ങളെ അതിൻറെ ഉച്ചസ്ഥായിയിൽ എത്തിച്ചു. തുടർന്ന് സന്നിഹിതരായ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പൊതുസമ്മേളനവും , നയന ശ്രവണ തരണമായ കലാപരിപാടികളും വേദിയിൽ അരങ്ങേറി.. പ്രായഭേദമന്യേ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ ക്നാനായ മക്കൾ നിറഞ്ഞാടിയ സംഗമവേദി അനുർവജനീയമായ ആനന്ദ കടൽ തീർക്കുകയായിരുന്നു ലെസ്റ്ററിൽ.
നിറഞ്ഞ മനസ്സോടെ ഉപാധികൾ ഇല്ലാതെ ഈ സംഗമത്തിൽ വന്ന ഭാഗവാക്കായി അതിനെ അതിൻറെ പരിപൂർണ്ണ വിജയത്തിൽ എത്തിച്ച യൂറോപ്പിലെ എല്ലാ ക്നാനായ മക്കൾക്കും അകമഴിഞ്ഞ നന്ദി അർപ്പിച്ച് വീണ്ടും ഒരു പുതു കൂട്ടായ്മയ്ക്കായി കാതോർത്ത് നന്ദി പുരസ്കാരം.
ജൂലൈ ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. വന്ദേ ഭാരത് ഉള്‍പ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും വര്‍ധന ബാധകമാണ്. എസി കോച്ചുകളില്‍ കിലോമീറ്റര്‍ നിരക്ക് രണ്ടു പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക് ഒരു പൈസ വീതവും കൂടും. ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്കു 500 കിലോമീറ്റര്‍ വരെ വര്‍ധനയില്ല .
മുമ്പ് കിലോമീറ്ററിന് പരമാവധി ഒരു പൈസയാണ് ഒറ്റത്തവണയില്‍ വര്‍ധിപ്പിച്ചിരുന്നത്. നിരക്ക് സംബന്ധിച്ച പട്ടിക റെയിവേ ബോര്‍ഡ് ഇന്ന് പുറത്തിറക്കി . എല്ലാ ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍മാര്‍ക്കും നിരക്കുവര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍, സബര്‍ബന്‍ ടിക്കറ്റുകളില്‍ ഇപ്പോള്‍ ടിക്കറ്റ് വര്‍ധനയില്ല. സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.
എസി ക്ലാസ് 3 ടയര്‍, ചെയര്‍കാര്‍ , 2 ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവക്കാണ് 2 പൈസ വര്‍ധന. നോണ്‍ എസി, ഓര്‍ഡിനറി ട്രെയിനുകള്‍ക് അര പൈസ വീതമാണ് വര്‍ധന എന്നാല്‍ ഇത് ആദ്യ 500 കിലോമീറ്റര്‍ ടിക്കറ്റുകള്‍ക്ക് ബാധകമല്ല. 1500 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 10 രൂപ വീതവും 2501 മുതല്‍ 3000 വരെയുള്ള ടിക്കറ്റുകള്‍ക്ക് 15 രൂപയും കൂടും.
സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ക്കും ഓര്‍ഡിനറി ടിക്കറ്റുകള്‍ക്കു ഒരു കിലോമീറ്ററിന് അരപൈസ വീതമാണ് വര്‍ധിക്കുക. മെയില്‍, എക്‌സ്പ്രസ്സ് ക്ലാസ്സുകള്‍ക്ക് നോണ്‍ എസി കോച്ചുകളില്‍ ഒരു പൈസ വീതമാണ് വര്‍ധന. എന്നാല്‍, ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഈ നിരക്ക് കൂടുതല്‍ നല്‍കേണ്ടി വരില്ലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വി.എസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എസ്.യു.ടി ആശുപത്രിയിലെത്തി പരിശോധന തുടരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 നാണ് വി.എസിനെ പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് കഴിയുന്നത്.
യുകെയിലെ മോനിപ്പള്ളി നിവാസികളുടെ പതിനേഴാമത് സംഗമം വൂസ്റ്ററിൽ നടത്തപ്പെട്ടു. കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിലെ കൊച്ച് ഗ്രാമമായ മോനിപ്പള്ളിയിൽ നിന്നും യുകെയിലേയ്ക്ക് കുടിയേറിയ മോനിപ്പള്ളി നിവാസികളുടെ പതിനേഴാമത് സംഗമം യുകെയിലെ മനോഹര നഗരമായ വൂസ്റ്ററിൽ വച്ച് നടത്തപ്പെട്ടു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സാസ്കാരിക സമ്മേളനത്തോടെ പതിനേഴാമത് മോനിപ്പളളി സംഗമത്തിന് തുടക്കമായി. സംഗമത്തിൻ്റെ സെക്രട്ടറി ജിൻസ് മംഗലത്ത് സംഗമത്തിൽ സ്വാഗത പ്രസംഗവും, സംഗമത്തിൻ്റെ പ്രസിഡൻ്റ് സിജു കുറുപ്പൻന്തറയിൽ അദ്ധ്യക്ഷ പ്രസംഗവും, ട്രഷറർ നോബി കൊച്ചു പറമ്പിൽ കണക്ക് അവതരിപ്പിയ്ക്കുകയും ജോണി ഇലവുംകുഴിപ്പിൽ ആശംസ പ്രസംഗവും സംഗമത്തിൻ്റെ ആതിഥേയത്വം വഹിയ്ക്കുന്ന ലിമ നോബി കൊച്ചുപറമ്പിൽ നന്ദി പ്രസംഗം നടത്തുകയുണ്ടായി.കൂടാതെ വേദിയിൽ സൈമൺ മടത്താംചേരിൽ.ജോസഫ് ഇലവുംങ്കൽ നാട്ടിൽ നിന്ന് എത്തിയ ഏലിയാമ്മ മുഡോക്കുഴിയിൽ, കരിയ്ക്കേൽ എസ്തപ്പാൻ.ഷേർളി ചക്കായ്ക്കൽ. രാമകൃഷ്ണൻ, രമണി പുല്ലാട്ട് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
മോനിപ്പള്ളി മോഹനപ്പള്ളി നേര് നിറയും ഗ്രാമമെന്ന് മോനിപ്പള്ളിയെ കുറിച്ചുള്ള ഗാനവുമായി സ്റ്റീഫൻ താന്നിമൂട്ടിൽ വളരെ മനോഹരമായി പാടുകയുണ്ടായി. പിന്നീട് വേദിയിൽ പാട്ടും ഡാൻസും ഫൺ ഗെയിമുകളെല്ലാം നടത്തപ്പെട്ടു. പീന്നീട് പതിനാല് യുവജനങ്ങൾ പങ്കെടുത്ത ഫാഷൻ ഷോ മൽസരം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ബെസ്റ്റ് കപ്പിൾ മൽസരം, ആവേശകരമായ വടം വലി മത്സരവും നടത്തപ്പെട്ടു. രാത്രി എട്ടരയോടു കൂടി പതിനേഴാമത് സംഗംമത്തിന് തിരശീല വീഴുകയുണ്ടായി.
പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
2021-ല്‍ ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും 2024-ല്‍ രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. കര്‍മങ്ങള്‍ ചെയ്യാനായാണ് കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. അനീഷ ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതിനെത്തുടര്‍ന്ന് ഇരുവരും കഴിഞ്ഞദിവസം വലിയ പ്രശ്‌നമുണ്ടായി. പിന്നാലെയാണ് ഭവിന്‍ പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തല്‍ നടത്തിയത്.
കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും ആണ്‍ സുഹൃത്തും അറസ്റ്റില്‍.
പാലോട്ടു പള്ളി സ്വദേശികളായ മുഹമ്മദ് അഫ്‌നാസിനെയും നസ്മിനയേയുമാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്നായിരുന്നു കീച്ചേരിയിലെ പി കെ സുനീര്‍ ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 16നാണ് സുനീറിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ നസ്മിന കാമുകനോടൊപ്പം ഒളിച്ചോടിയത്. സുനീറിന്റെ പക്കല്‍ ഉണ്ടായിരുന്ന സ്വര്‍ണവും പണവും ഒപ്പം മക്കളേയും നസ്മിന കൊണ്ടുപോയിരുന്നു.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണം തിരിച്ചു നല്‍കാനും കൂടെ കൊണ്ടുപോയ മക്കളെ വിട്ടിനല്‍കാനും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ നസ്മിന തയ്യാറായില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ നസ്മിനക്കും അഫ്‌നാസിനുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.