വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് ഇനിമുതല്‍ പൗരത്വം ലഭിക്കില്ല. ഇത് സംബന്ധിച്ച് അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന നിലവിലുളള നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. പ്രത്യേക എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാന്‍ തയ്യാറെടുക്കുനന്തായി ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

അമേരിക്കയില്‍ കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെയും നയവ്യതിയാനങ്ങളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാവിലക്കും കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുളള കാര്യങ്ങള്‍ ചെയ്യുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ നീക്കം.

ട്രംപിന്‍റെ പുതിയ നീക്കം വലിയ നിയമപോരാട്ടങ്ങള്‍ വ‍ഴിവയ്ക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം ഭരണഘടനാ ഭേദഗതിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നിരിക്കെ, പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിച്ച് എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.