പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചോയെന്നറിയാന്‍ ഊതിക്കുന്നതിനിടെ പോലീസുകാരന്റെ മുഖത്ത് തുപ്പല്‍ തെറിെച്ചന്നാരോപിച്ച് സ്‌കൂട്ടര്‍ യാത്രികന് പോലീസുകാരന്റെ മര്‍ദ്ദനം. ഇത് കണ്ട് നിന്ന നാട്ടുകാര്‍ പോലീസുകാരനെ കൈയേറ്റം ചെയ്യുകയും പോലീസ് സംഘത്തെ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇന്നലെ രാത്രി ഏഴുമണിയോടെ പോലീസ് സ്‌റ്റേഷന്‍ റോഡില്‍ മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തിലായിരുന്നു സംഭവം. തൊട്ടടുത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ പോലീസ് പതിവായി ഇവിടെ വാഹന പരിശോധന നടത്താറുണ്ട്.
അഡി. എസ്‌ഐ സുമിത്തും മറ്റൊരു പോലീസുകാരനും ചേര്‍ന്നായിരുന്നു ഇന്നലെ പരിശോധന നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെ മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഭാര്യയുമൊത്ത് സ്‌കൂട്ടറില്‍ വന്നയാളെയാണ് സിവില്‍ പോലീസ് ഓഫീസര്‍ പിടികൂടി ഊതാന്‍ ആവശ്യപ്പെട്ടത്. പക്ഷേ ബ്രത്ത് അനലൈസര്‍ ഇല്ലാതെ കൈപ്പത്തിയിലേക്ക് ഊതാനാണ് ആവശ്യപ്പെട്ടത്. സ്‌കൂട്ടര്‍ യാത്രികന്‍ ഊതുന്നതിനിടെ പോലീസുകാരന്റെ മുഖത്തേക്ക് തുപ്പല്‍ തെറിച്ചു. യാത്രക്കാരന്റെ മുന്‍നിരയില്‍ പല്ലുകള്‍ ഇല്ലായിരുന്നു. ഇതാണ് തുപ്പല്‍ തെറിക്കാന്‍ കാരണമായത്. തുപ്പല്‍ മുഖത്ത് വീണതോടെ കുപിതനായ പോലീസുകാരന്‍ അസഭ്യം വിളിച്ചു കൊണ്ട് യാത്രക്കാരന്റെ കരണത്ത് അടിക്കുകയായിരുന്നു.

സംഭവം വഷളായത് കണ്ട് സംഭവത്തിന് ദൃക്‌സാക്ഷിയായ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഇടപെട്ടു. യാത്രക്കാരനെ തല്ലിയ പോലീസുകാരന്റെ മേല്‍ കൈവയ്ക്കാനും അവര്‍ മറന്നില്ല. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തേണ്ട പരിശോധന കൈപ്പത്തിയിലേക്ക് ഊതിച്ച് നടത്തിയതിനും യാത്രക്കാരനെ മര്‍ദിച്ചതിനും പോലീസ് സമാധാനം പറഞ്ഞിട്ടു പോയാല്‍ മതിയെന്നായി നാട്ടുകാര്‍. ഭാര്യയ്ക്ക് മുന്നില്‍ മര്‍ദനമേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ ഇതിനിടെ വിങ്ങിപ്പൊട്ടുകയും ചെയ്തു.

വിവരമറിഞ്ഞ് സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തി എസ്‌ഐയെയും പോലീസുകാരനെയും മോചിപ്പിച്ചു.മര്‍ദനമേറ്റ യാത്രക്കാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. യാത്രക്കാരന്‍ മനഃപൂര്‍വം പോലീസുകാരന്റെ മുഖത്ത് തുപ്പുകയായിരുന്നുവെന്ന് പറയുന്ന പോലീസ് കുറ്റക്കാരനായ പോലീസുകാരന്റെ പേരു വിവരം വെളിപ്പെടുത്താന്‍ തയാറായിട്ടില്ല.