കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ എട്ടാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. കുറ്റപത്രം കോടതി സ്വീകരിക്കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഏതു വിധത്തിലുള്ള അന്വേഷണമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. വിധിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

കുറ്റപത്രം പോലീസ് ആണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും അതില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ അപമാനിക്കുന്നതിന് വേണ്ടിയായിരുന്നു ദിലീപിന്റെ ആക്ഷേപം. കുറ്റക്കാരായ പോലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അതുകൊണ്ടുതന്നെ കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും അന്വേഷണ സംഘത്തിനാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ദിലീപ് ഹരിശ്ചന്ദ്രനല്ലെന്നും ദിലീപ് ആണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോര്‍ത്തിയതെന്നുമായിരുന്നു പ്രോസിക്യുഷന്റെ വാദം. കേസുമായി ബന്ധപ്പെട്ട രേഖകളും ദൃശ്യങ്ങളും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് രണ്ട് ഹര്‍ജികള്‍ കൂടി നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി.