ഷിബു മാത്യൂ
മരണം മുന്നില്‍ കണ്ട് ബ്രിട്ടണ്‍. കോവിഡ് 19. അവസാനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണം 2921. രോഗം ബാധിച്ചവര്‍ 33718. രോഗം ഭേദമായവര്‍ 191.

വന്‍കിട ഷോപ്പിംഗ് മാളുകളിലേയ്ക്കുള്ള ബ്രിട്ടീഷ്‌കാരുടെ കുത്തൊഴുക്ക് കുറയുന്നു. വൈകിയാണെങ്കിലും അപകടം തിരിച്ചറിഞ്ഞ് ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനൊരുങ്ങുകയാണ് പ്രാദേശികര്‍. വ്യക്തികള്‍ തമ്മില്‍ വ്യക്തമായ അകലം പാലിക്കുക. ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് വന്‍കിട ഷോപ്പിംഗ് മാളുകള്‍ക്കുളില്‍ കയറിപ്പറ്റാന്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‌ക്കേണ്ടി വരുന്നു.
ഇതേസമയം, ലഭ്യത കൂടുതല്‍ ഉള്ളതും, വന്‍കിട ഷോപ്പിംഗ് മാളുകളെക്കാള്‍ ചിലവ് ചുരുങ്ങിയതും അകലം പാലിച്ച് ക്യൂ നിന്ന് ഷോപ്പിംഗ് ചെയ്യേണ്ടി വരുന്നതുമല്ലാത്ത ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ ധാരാളം ഉണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവിടേയ്ക്ക് തങ്ങളുടെ ഷോപ്പിംഗ് മാറ്റുകയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന ബ്രട്ടീഷ് സമൂഹം.

ബ്രിട്ടണിലെ ഓഫ് ലൈസന്‍സ് ഷോപ്പുകളില്‍ പതിവിലും വിപരീതമായ തിരക്കാണ് ഇന്നനുഭവപ്പെട്ടത്. പ്രീമിയര്‍, വണ്‍ സ്റ്റോപ്പ്, സ്പാര്‍ക്, തുടങ്ങിയ മുന്‍ നിരയിലുള്ള ഷോപ്പുകളില്‍ ഇന്ന് വന്‍ തിരക്കായിരുന്നു. വന്‍കിട ഷോപ്പിംഗ് മാളുകളെ അപേക്ഷിച്ച് വിലക്കുറവും അതോടൊപ്പം ക്യൂവും നില്‍ക്കേണ്ട ആവശ്യവുമില്ലാത്തതുകൊണ്ട് ബ്രിട്ടണിലെ ഗ്രാമീണര്‍ കൂടുതലും ഷോപ്പിംഗിനായിപ്പോയത് ഇവിടേയ്ക്കാണ്. കൊറോണാ വൈറസ് പടരുന്ന ഈ അവസരത്തില്‍ മിനിമം ഷോപ്പിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനപ്പുറം വിപുലമായ ഒരു ഷോപ്പിംഗും ഇപ്പോള്‍ സാധാരണക്കാരില്‍ കാണാന്‍ സാധിക്കുന്നില്ല. ചിലവ് കുറഞ്ഞ അത്യാവശ്യ സാധനങ്ങളുടെ വില്പനയിലാണ് ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ നില നിന്ന് പോകുന്നതും.

കൊറോണാ വൈറസുമായി ബന്ധപ്പെട്ട് അത്യാവശ്യ സാധനങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കാന്‍ ഓഫ് ലൈസന്‍സ് ഡീലറുമാര്‍ ശ്രദ്ധിക്കുന്നു എന്നത് എടുത്ത് പറയേണ്ടതുമാണ്.
വരും ദിവസങ്ങളില്‍ ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ യുകെയിലെ വ്യാപാര ശൃംഖല കൈയ്യടക്കും എന്നതില്‍ സംശയമില്ല.