ചെന്നൈ: ചെന്നൈയ്ക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ജെസ്‌നയുടെ തിരോധാന അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

19 നും 21 നും മധ്യേ പ്രായം തോന്നിക്കുന്ന, പല്ലില്‍ കമ്പിയിട്ടിരിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട റാന്നിയില്‍ നിന്ന് കാണാതായ ജെസ്‌നയുമായി ഈ രണ്ടു ലക്ഷണങ്ങളും സമാനമായതോടെയാണ് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചത്. ഇതേതുടര്‍ന്ന് ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ ഇതുവരെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌നയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭ്യമായിരുന്നില്ല. പിന്നീട് അന്വേഷണത്തിനായി പ്രത്യേക സംഘം ഐജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും അടുത്തിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവില്‍ ഒരു യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ സംഘം അവിടെയെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.