മാനന്തവാടി തോണിച്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് തമിഴ്‌നാട് സ്വദേശിയെ. കൊലപ്പെടുത്തിയത് മകനും സുഹൃത്തുക്കളും. തമിഴ്നാട് ഉസിലാംപെട്ടി സ്വദേശി ആശൈകണ്ണൻ (48)ആണെന്നാണ് പോലീസ് കണ്ടെത്തിയത്. ഭാര്യ മണിമേഖലയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

പതിവായി മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്യുന്ന ആശൈക്കണ്ണനെ ഇതിൽ മനംനൊന്ത മകൻ കൂട്ടുകാരുമൊത്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും ആറ് വര്‍ഷം മുമ്ബ് തോണിച്ചാലിലെത്തി വാടകയ്ക്ക് താമസിക്കുകയാണ് മണിമേഖലയും ആശൈ കണ്ണനും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാളെ കാണാനില്ലായിരുന്നൂ.എങ്കിലും ഇതേക്കുറിച്ചു പോലീസിൽ പരാതി ലഭിച്ചിരുന്നില്ല.

മണിമേഖല, മക്കളായ സുന്ദരപാണ്ഡി, ജയപാണ്ഡി, അരുണ്‍ പാണ്ഡി എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്.മറ്റു ജില്ലകളിലും ജോലിക്കു പോകുന്ന ആശൈകണ്ണൻ പലപ്പോഴും ആഴ്ചകൾ കഴിഞ്ഞാണ് വീട്ടിൽ വരാറ്. കഴിഞ്ഞ രണ്ടര വര്‍ഷമായി പയിങ്ങാട്ടിരിയിലെ സുലൈമാന്‍ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്.

കഴിഞ്ഞദിവസം ഉച്ചയോടെ തോണിച്ചാല്‍ പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പ്രാഥമിക പരിശോധനനടത്തുകയായിരുന്നു.