തൃശൂരിൽ കാണാതായ നഴ്സ് ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ കീഴടങ്ങി. സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് മുഖ്യപ്രതിയായ ജസ്റ്റിന്റെ കീഴടങ്ങൽ. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബെംഗളുരുവിൽ നഴ്സ് ആയിരുന്നു ആൻലിയ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ആൻലിയയെ ത‍ൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാണാതായത്. 28ന് മൃതദേഹം പെരിയാറിൽ കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതിയുടെ പിതാവ് ജസ്റ്റിനെതിരെ പരാതി നൽകി. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവയാണ് പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.

ജസ്റ്റിൻ ഒളിവിലാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെയാണ് ജസ്റ്റിൻ കോടതിയിൽ കീഴടങ്ങിയത്. അടുത്ത ദിവസം ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. മകൾക്ക് നീതി ലഭിക്കുന്നതിനായി വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് പിതാവ് ഹെജിനസ്, നിയമപോരാട്ടം നടത്തുന്നത്.