ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്നാണ് സൈബര്‍ ആക്രമണം നടത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ നീക്കത്തെ തകര്‍ത്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടുള്ള അക്കൗണ്ടുകളില്‍ കടന്നു കയറാന്‍ ശ്രമം നടക്കുന്നതായി മനസ്സിലാക്കിയ സൈനികന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഹാക്കിംഗ് ശ്രമം പരജയപ്പെടുത്താനായത്.

തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ ഇത്തരം ശ്രമങ്ങള്‍ നിരന്തരം നടക്കുന്നതായിട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹാക്കിംഗ് ശ്രമം മനസ്സിലാക്കിയ സൈനികന്‍ മറ്റോരു റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഹാക്കര്‍മാരെ തുരത്തിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ടസേവാ മെഡല്‍ നേടിയ ജവാനാണ് ഉദ്യോഗസ്ഥന്റെ സഹായത്തിന് എത്തിയത്. ഇരുവരുടെയും പേരുവിവരങ്ങള്‍ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക്കല്‍ ഗ്രിഡുകള്‍ വിഛേദിക്കാനും ഇന്റര്‍നെറ്റ് ബന്ധം താറുമാറാക്കാനും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തോതില്‍ പണം തട്ടിയെടുക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചുവരികയായിരുന്നു.

ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരന്തരം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ 8 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രശ്‌ന ബാധിത മേഖലയില്‍ നിന്ന് നിരവധി പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.