യുകെയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ഇനി മുതല്‍ പൊടിരൂപത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനാകില്ല. ഗവണ്‍മെന്റിന്റെ പുതിയ പദ്ധതിയനുസരിച്ച് മേക്ക്അപ്പ്, ബേബി പൗഡര്‍, കോഫി, സ്‌പൈസസ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവ നിശ്ചിത അളവില്‍ കൂടുതല്‍ കൊണ്ടുപോകാനാകില്ല. പൗഡര്‍ രൂപത്തിലുള്ളവ 56 ഗ്രാം മാത്രമാണ് അനുവദനീയമായിട്ടുള്ളത്. ഇതിലൂടെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പം യുകെയും എത്തും. കഴിഞ്ഞ മാസമാണ് ഈ രാജ്യങ്ങള്‍ പൊടികള്‍ വിമാനങ്ങളില്‍ നിരോധിച്ചത്.

സിഡ്‌നിയില്‍ നിന്ന് അബുദാബിയിലേക്ക് പോയ വിമാനം തകര്‍ക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം തകര്‍ത്തതിനു ശേഷമാണ് വ്യോമയാന രംഗത്ത് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഐസിസ് ശൈലിയിലുള്ള ആക്രമണ ശ്രമമാണ് ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ വിമാനത്തിലേക്ക് ഒളിച്ചു കടത്താനുള്ള ശ്രമം സുരക്ഷാ പരിശോധയിലാണ് പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ പുതിയ നിയമമനുസരിച്ച് 56 ഗ്രാം പൊടികള്‍ കൈവശം വെക്കാമെങ്കിലും ഇവയും കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ സാധ്യമാകൂ.

12 വര്‍ഷം മുമ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്നതിനു ശേഷമാണ് കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാകുന്നത്. പുതിയ നിയന്ത്രണങ്ങള്‍ യാത്രക്കാരില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വിമാനത്താവളങ്ങളില്‍ വലിയ ക്യൂ ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ബ്രെക്‌സിറ്റ് ആശയക്കുഴപ്പങ്ങള്‍ വിമാനത്താവളങ്ങളില്‍ സമയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ നിയന്ത്രണങ്ങളേക്കുറിച്ച് യാത്രക്കാര്‍ ആശങ്കപ്പെടുന്നത്.