ബ്രിട്ടനില്‍ നിന്നും ചികിത്സയ്ക്കായി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സയ്ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നതിനാലാണ് പലരും ഇതര രാജങ്ങളെ ആശ്രയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇടുപ്പ, കാല്‍മുട്ട് സര്‍ജറികള്‍ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നതും ഡെന്റല്‍ ക്ലിനിക്കുകളിലെ ചാര്‍ജ് വര്‍ദ്ധനവും രോഗികളെ മറ്റു രാജ്യങ്ങളില്‍ ചികിത്സ തേടാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 2017ല്‍ മാത്രം 2,11,000 പേരാണ് ചികിത്സ തേടി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരിക്കുന്നത്. അതേസമയം 2014ല്‍ വെറും 48,000 പേര്‍ മാത്രമായിരുന്നു ഇത്തരം യാത്രകള്‍ നടത്തിയിരുന്നത്. എന്‍എച്ച്എസില്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നാല്‍ വരും കാലങ്ങളില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും.

ഓപ്പറേഷനുകള്‍ക്കായി രോഗികള്‍ക്ക് എന്‍എച്ച്എസ് കാത്തിരിപ്പ് സമയത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്‍എച്ച്എസിലെ 400,000ത്തിലധികം രോഗികള്‍ക്ക് ചികിത്സയ്ക്കായി 18 ആഴ്ച്ചകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. 2014നെ അപേക്ഷിച്ച് 60,000ത്തോളം അധികമാളുകള്‍ക്ക് ദുരിതമനുഭവിക്കേണ്ടി വന്നു. ചികിത്സ തേടി ബ്രിട്ടീഷ് പൗരന്മാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഈസ്റ്റേണ്‍ യൂറോപ്പിനെയാണ്. കഴിഞ്ഞ വര്‍ഷം ചികിത്സ തേടി പോളണ്ടിലെത്തിയത് 18,000 പേരാണ്. 2014നെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറി, തിമിര ശസ്ത്രക്രിയ എന്നിവക്കായാണ് പോളണ്ടിലേക്ക് കൂടുതല്‍ പേരും എത്തുന്നത്. ഹംഗറി, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും യുകെ പൗരന്മാര്‍ ചികിത്സയ്ക്കായി തെരെഞ്ഞടുക്കുന്ന രാജ്യങ്ങളുടെ ഗണത്തില്‍പ്പെടും. ദന്തചികിത്സ, കോസ്‌മെറ്റിക് സര്‍ജറികള്‍ എന്നിവയ്ക്കാണ് കൂടുതല്‍ പേരും ഹംഗറിയെ ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഹംഗറി സന്ദര്‍ശിച്ചത് 19,000 പേരാണ്. കഴിഞ്ഞ കാലങ്ങളെക്കാള്‍ മൂന്ന് മടങ്ങിലധികം പേരാണ് ഇപ്പോള്‍ ചികിത്സയ്ക്കായി ഹംഗറിയിലെത്തുന്നത്.


ബള്‍ഗേറിയിലെ ആരോഗ്യ മേഖലയാണ് ഈസ്‌റ്റേണ്‍ യൂറോപ്പില്‍ ഏറ്റവും മികച്ച രീതിയില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നത്. 2015ല്‍ വെറും 1000 പേരാണ് ചികിത്സയ്ക്കായി ബള്‍ഗേറിയയില്‍ എത്തിയത്. എന്നാല്‍ 2017 ആകുമ്പോള്‍ ഇത് 6000 പേരിലെത്തി. ചികിത്സാച്ചെലവ് കുറഞ്ഞതും സൗകര്യപ്രദമായ സ്വകാര്യ ആശുപത്രികളുമാണ് ബള്‍ഗേറിയയുടെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ ചെലവില്‍ ചികിത്സ ലഭിക്കാനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. 65കാരനായ വീറ്റ്‌ലി, നോട്ടിംഗ്ഹാംഷയര്‍ സ്വദേശി അലന്‍ ബക്കര്‍ ചികിത്സയ്ക്കായി മസിഡോണിയ വരെ യാത്ര ചെയ്തിരുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനായിരുന്ന അലന്‍ റേഡിയോതെറാപ്പി ചെയ്യുന്നതിനാണ് മാസിഡോണിയയിലെ ആശുപത്രിയുടെ സഹായം തേടിയത്. യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ 35,000 പൗണ്ട് ചെലവാകുമായിരുന്ന ഈ ചികിത്സയ്ക്ക് വെറും 3,300 പൗണ്ട് മാത്രമേ മാസിഡോണിയയില്‍ ആവശ്യമായി വരികയുള്ളു.