കേരളത്തിൽ മാർച്ച് 27ന് 39 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത് ഇന്നാണ്. 42 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളികൾ എത്തുന്നതോടെ കൂടുതൽ കേസുകൾ സർക്കാരുകൾ പ്രതീക്ഷിച്ചിരുന്നു. അതേസമയം ഇന്നത്തെ വലിയ വർദ്ധന ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കൂടുതൽ മലയാളികൾ സംസ്ഥാനത്ത് മടങ്ങിയെത്തുമെന്നും എല്ലാവർക്കും ആവശ്യമായ ചികിത്സയും പരിഗണനയും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുംബൈയിൽ നിന്നെത്തിയ തൃശ്ശൂർ, ചാവക്കാട് സ്വദേശിയായ 73കാരി ഖദീജക്കുട്ടിയുടെ മരണത്തോടെ, ഒരു മാഹി സ്വദേശി അടക്കം കേരളത്തിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം ഇന്നലെ അഞ്ചായിരുന്നു. മേയ് ആദ്യവാരം ഒരു കോവിഡ് കേസ് പോലുമില്ലാത്ത ദിവസങ്ങളുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു. എന്നാൽ മേയ് ഏഴിന് വിദേശത്ത് നിന്ന് പ്രവാസി മലയാളികളുടെ മടങ്ങിവരവ് തുടങ്ങിയതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ മഹാരാഷ്ട്രയിൽ നിന്ന് വന്നവർക്കാണ് കൂടുതലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേരും പാലക്കാട് ജില്ലയിൽ 26 പേരും കാസറഗോഡ് 21 പേരും കോഴിക്കോട് 19 പേരുമാണ് ചികിത്സയിലുള്ളത്.