ശ്രീലങ്കയ്‌ക്കെതിരായ ദ്വിദ്വിന സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡണ്ട് ഇലവന്റെ നായകനായത് മലയാളി താരമായ സഞ്ജു വി സാംസണായിരുന്നു. രഞ്ജി ട്രോഫിയിലും ഇന്ത്യന്‍ ടീമിലുമായി പ്രമുഖരെല്ലാം തിരക്കിലായത് കൊണ്ട് കൂടിയാണ് സഞ്ജുവിനെ തേടി ഈ ഭാഗ്യമെത്തിയത്.

കിട്ടിയ അവസരം സഞ്ജു രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ക്യാപ്റ്റനായി അസാധ്യ പ്രകടനമൊന്നും ഉണ്ടായില്ല. കളി സമനിലയില്‍ തീര്‍ന്നു. പക്ഷേ ബാറ്റിംഗിന് നാലാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു തട്ടുപൊളിപ്പന്‍ ഒരു സെഞ്ചുറിയുമായി ശരിക്കും മിന്നിത്തിളങ്ങി.

സഞ്ജു കളിച്ച നായകന്റെ ഇന്നിംഗ്‌സ് ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പോന്നതാണ്. 143 പന്തില്‍ 19 ഫോറും 1 സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്റെ 128 റണ്‍സ്. ധോണിക്ക് പകരക്കാരനെ തേടുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് ഇനി സഞ്ജുവിനെ അങ്ങനെ തീര്‍ത്തും അവഗണിക്കാന്‍ പറ്റില്ല

എന്നാൽ അതേസമയം ശ്രീലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ കൊല്‍ക്കത്തയില്‍ അഴിഞ്ഞാടിയതായി റിപ്പോര്‍ട്ട്. നഗരത്തിലെ മാളിലും മദ്യശാലയിലും ആണ് ലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് കലഹമുണ്ടാക്കിയത്. ബാര്‍ ജീവനക്കാരെ ചീത്തവിളിച്ച് അലമ്പുണ്ടാക്കിയ കളിക്കാര്‍ പിന്നീടു ലിഫ്റ്റില്‍വച്ച് ഒരു കുടുംബത്തിനെതിരെ ആക്രോശിച്ച് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.

നാലുപേരാണു മദ്യലഹരിയില്‍ അഴിഞ്ഞാടിയത്. ഇവരുടെ പേരുകള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. തെക്കന്‍ കൊല്‍ക്കത്തയിലെ മാളില്‍ ലങ്കാ ടീം അംഗങ്ങള്‍ കൂട്ടത്തോടെയാണു ഷോപ്പിങ്ങിന് എത്തിയത്.

ചിലര്‍ മാളിന്റെ ഭാഗമായ മദ്യശാലയില്‍ കയറി. ഇതില്‍ നാലുപേരാണു ലക്കുകെട്ടു പ്രശ്‌നങ്ങളുണ്ടാക്കിയത്. ലിഫ്റ്റില്‍ വച്ചു മോശം അനുഭവത്തിന് ഇരയായ കുടുംബം പുറത്തിറങ്ങിയ ഉടന്‍ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ നാലുപേരെയും തടഞ്ഞുവച്ചു. വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ പൊലീസ് എത്തുംമുന്‍പേ ടീം മാനേജര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി) ഭാരവാഹികളുമായി ഫോണില്‍ ബന്ധപ്പെട്ടു. കേസ് എടുക്കരുതെന്നു പൊലീസിനോടും പരാതിയില്‍ ഉറച്ചുനില്‍ക്കരുതെന്നു മോശം അനുഭവത്തിനിരയായവരോടും അഭ്യര്‍ഥിച്ചു പ്രശ്‌നം ഒതുക്കുകയായിരുന്നു സിഎബി ഭാരവാഹികള്‍.

കളിക്കാര്‍ തമ്മില്‍ ചീത്തവിളിക്കുകയും ആക്രോശിക്കുകയുമാണു ചെയ്തതെന്നാണു സിഎബി ഭാരവാഹികള്‍ പറയുന്നത്. രേഖാമൂലം പരാതി കിട്ടിയില്ലെന്നു പൊലീസ് പറഞ്ഞു. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുമായുള്ള ദ്വിദിന മല്‍സരത്തിന്റെ തലേരാത്രിയിലാണു ബാറില്‍ അലമ്പുണ്ടായത്. സംഭവവത്തില്‍ ലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ നടപടി എടുത്തേക്കും.

ബോര്‍ഡ് പ്രസിഡന്റ് ഇലവനും ശ്രീലങ്കയും തമ്മില്‍ ഇന്നലെ നടന്ന ദ്വിദിന സന്നാഹ മല്‍സരം സമനിലയില്‍. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തപ്പോൾ, ബോർഡ് പ്രസിഡന്റ് ഇലവന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു നിൽക്കെ ഇരു ക്യാപ്റ്റൻമാരും സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു.