aami
മണമ്പൂര്‍ സുരേഷ് ഇന്ന് കമലിന്റെ “ആമി” കണ്ടു, അതിമനോഹരമായ ചിത്രം. റിലീസായ ദിവസം തന്നെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും - ബാല്യവും, കൗമാരവും, യൗവ്വനവും - ഒരു റോസാ മൊട്ടിന്റെ തുടുത്ത നിറത്തിലും ദൃശ്യ ഭംഗിയിലും ആണ് ചിത്രീകരിച്ചിരിക്കുന്നത്.  മാധവിക്കുട്ടിയുടെ ബാല്യകാലമൊക്കെ ആനുകാലികങ്ങളില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വായിച്ചു വിരസതയുടെ വക്കില്‍ വരെ എത്തിയ അനുഭവമുണ്ട്. പക്ഷെ ഇവിടെ കമല്‍ എന്ന സംവിധായകന്റെ കരവിരുത് ഞങ്ങള്‍ അനുഭവിക്കുന്നു. 70 കളുടെ തുടക്കം അസുഖ ബാധിതയായി കിടക്കുന്ന മാധവിക്കുട്ടിയുടെ ക്ഷീണിതമാക്കപ്പെട്ട ഓര്‍മ്മകളിലൂടെ ആ ബാല്യകാലത്തേക്ക്‌ നമ്മള്‍ കടക്കുന്നു. മുകളില്‍ എഴുതിയിരിക്കുന്നത് പോലെ ഈ കാലഘട്ടത്തിനുപയോഗിച്ചിരിക്കുന്ന നിറം വളരെ തുടുത്തതാണ്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും ചിത്രത്തിലുണ്ട്. ശരിക്കും വിവാദങ്ങള്‍ മാത്രം സൃഷ്ട്ടിച്ച “എന്റെ കഥ” എന്ന ആത്മകഥയും അത് ഖണ്ടശ്ശ പ്രസിദ്ധീകരിച്ച മലയാള നാട് വാരികയും വളരെ വിശദമായി ചിത്രത്തില്‍ പ്രാമുഖ്യം നേടുന്നു. പ്രസാധകന്‍ എസ് കെ നായരും പത്രാധിപര്‍ വീ ബീ സീ നായരും ഒക്കെ ആ വിവാദങ്ങളുടെ തിരി എങ്ങനെ കൊളുത്തി വിട്ടു എന്ന് നമ്മള്‍ കാണുന്നു. ചിത്രത്തില്‍ “എന്റെ കഥ” വായിച്ചു വഴി തെറ്റി എന്ന് അവകാശപ്പെടുന്ന വായനക്കാര്‍ കഥാകാരിയെ കാണാന്‍ വരുന്നതും അവരെ മാധവിക്കുട്ടി ശരിക്കും “നേരിടുന്നതും” രസകരവും എഴുത്തുകാരിയുടെ വ്യക്തിത്വത്തെ പ്രതിഫലിക്കുന്നതുമാണ്. ഭര്‍ത്താവ് മാധവ ദാസിന്റെ ഈ ഭൂമിയിലെ അവസാന ദിനം ചിത്രീകരിച്ചിരിക്കുന്നത് അവിസ്മരണീയമായ രീതിയിലാകുന്നു. ജീവനറ്റു കിടക്കുന്ന മാധവ ദാസിന്റെ ചുറ്റും നിന്ന് മക്കളെയും അമ്മയെയും ഉള്‍പ്പെടെ എല്ലാപേരെയും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയാണ് ആമി എന്ന മാധവിക്കുട്ടി. ഭര്‍ത്താവിനൊപ്പമുള്ള അവസാന ദിനം അവര്‍ക്ക് മാത്രമുള്ളതാണെന്ന് ആമി പറയുന്നു. എല്ലാപേരും മുറി വിട്ടു പോയ ശേഷം മാധവ ദാസിന്റെ ജീവനറ്റ ശരീരത്തോട് ചേര്‍ന്ന് ആ രാത്രിയില്‍ നിലത്തു കിടക്കുന്ന സീന്‍ “ആമി” എന്ന ചിത്രത്തിലെ അവിശ്വസനീയമായ മുഹൂർത്തമാണ്. കാണികളെ സീറ്റിന്റെ വക്കോളം എത്തിക്കുന്ന ഈ ദൃശ്യ ചിത്രീകരണത്തിലെ മിതത്വം അവിസ്മരണീയം തന്നെ. മാധവിക്കുട്ടി മതം മാറി കമലാസുരയ്യ ആകുന്നതും ആദ്യം ഹിന്ദു തീവ്ര വാദികളുടെ ആക്രമണത്തിനും തുടര്‍ന്ന് മുസ്ലിം പുരോഹിതരുടെ നിയന്ത്രണത്തിനും വിധേയ ആകുന്നതും ഞങ്ങള്‍ കാണുന്നു. കനേഡിയന്‍ പ്രൊഫ: മേരിളീ വീസ്ബോർദ് 10 വർഷം മാധവിക്കുട്ടിയോടൊപ്പം താമസിച്ച ശേഷം എഴുതിയ The Love Queen of Malabar എന്ന പുസ്തകത്തില്‍ എല്ലാ മതങ്ങളും ഒന്നാണെന്നും ഒരു മതത്തിനും ഒരു പ്രത്യേകതയും അവകാശപ്പെടാനില്ല എന്നും കമല സുരയ്യ അവസാന കാലത്ത് വിശ്വസിച്ചിരുന്നതായി പറയുന്നുണ്ട്. പക്ഷെ ഇവിടെ സങ്കല്‍പ്പത്തിലെ കൃഷ്ണനോടൊപ്പം സ്നേഹം പങ്കു വയ്ക്കുന്ന മാധവിക്കുട്ടിയെ ആണ് കമല്‍ ചിത്രീകരിച്ചിരിക്കുന്നത്. മേരിളീ വീസ്ബോർഡിനോട് പറഞ്ഞത് കമല്‍ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്ന് മാത്രം. കമലിന് ഏറെ ഇഷ്ടമായ മഴയും ഈ ചിത്രത്തിന്റെ അന്തരീക്ഷം ഒരുക്കുന്നത്തിനു സഹായകമാകുന്നു. കവിത തുളുമ്പുന്ന സംഭാഷണമാണ് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഈ സിനിമയില്‍ ഉള്ളത്. മഞ്ജു വാര്യര്‍ ശക്തവും സൗന്ദര്യം തുളുമ്പുന്നതുമായ അഭിനയം കാഴ്ച വയ്ക്കുന്നു. ബാല്യത്തിലെയും യൗവ്വനത്തിലെയും ആമിയും നമ്മോടൊപ്പം തിയേറ്ററില്‍ നിന്നും കൂടെ വരുന്നു. മാധവ ദാസായി മുരളി ഗോപിയും, അവസാന കാല കാമുകനായി അനൂപ്‌ മേനോനും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളായി നമ്മോടൊപ്പം കൂടും. ഹൃദയത്തിന്റെ ഭാഷയില്‍ സംവദിക്കുന്ന ഒരു സിനിമ കാണണമെന്നുണ്ടെങ്കില്‍ കമലിന്റെ “ആമി” കാണൂ.
മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ മറയ്ക്കാനോ കരിവാരിതേയ്ക്കാനോ ആര്‍ക്കും അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. നിലവില്‍ ചിത്രം തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ആമി റിലീസ്.
പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ രണ്ടാമത് ഗാനം യൂട്യുബില്‍ റിലീസ് ചെയ്തു. പ്രണയമായി രാധ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ്. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഒരു ലക്ഷത്തിലേറെയാളുകളാണ് റിലീസ് ചെയ്ത് ഒരു ദിവസത്തിനകം പാട്ട് യുട്യൂബില്‍ കണ്ടത്. മാധവിക്കുട്ടിയുടെ വിവാഹ ശേഷമുള്ള ജീവിതമാണ് പാട്ടില്‍ പ്രധാനമായും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്. മഞ്ജുവിനെ കൂടാതെ ടോവിനോ തോമസ് മുരളി ഗോപി എന്നീ അഭിനേതാക്കളും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോ കാണാം; https://www.youtube.com/watch?v=nsuobA8ILz4
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ ആദ്യ ഗാനമെത്തി. നീര്‍മാതള പൂവിനുളളില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എം ജയചന്ദനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ശ്രേയ ഘോഷാലും അര്‍ണബ് ദത്തയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുന്നയൂര്‍കുളത്തെ മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും എഴുത്തു ജീവിതവുമെല്ലാം ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണ് പാട്ടിലുള്ളത്. ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജുവിനെ കൂടാതെ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങി നിരവധി അഭിനേതാക്കള്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. https://www.youtube.com/watch?v=yNEUELnRlzc
കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരക്കഥയില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിശോധിച്ച് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ആമിയുടെ പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പലകാര്യങ്ങളും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും ഒരാളുടെ ജീവിത കഥ പറയുമ്പോള്‍ അയാളുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ മറച്ചുവെക്കാന്‍ സംവിധായകന് അവകാശമില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വളച്ചൊടിക്കാനോ മനഃപൂര്‍വ്വം മറച്ചു വെക്കാനോ സംവിധായകന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. സിനിമ അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.
RECENT POSTS
Copyright © . All rights reserved