ചെന്നൈ: ജിഎസ്ടി നടപ്പാക്കിയതു മുതല്‍ നാം വാങ്ങുന്ന മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതായി വരുന്നുണ്ട്. ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം ജിഎസ്ടി ബാധയില്‍ താങ്ങാവുന്ന വിലയിലും ഏറെയായെന്ന പരാതികളും ഉയര്‍ന്നു. തമിഴ് നാട്ടില്‍ ഒരു ഹോട്ടലില്‍ ജിഎസ്ടി പ്രയോഗം നടന്നത് ശുചിമുറിയുടെ ഉപയോഗത്തിലാണ്. ടോയ്‌ലറ്റ് ഉപയോഗത്തിന് ഒരു ഉപഭോക്താവില്‍ നിന്ന് ഈടാക്കിയത് 10 രൂപ അതിനൊപ്പം ജിഎസ്ടിയായി 52 പൈസയും പാഴ്‌സല്‍ ചാര്‍ജായി 50 പൈസയും ഈടാക്കിക്കളഞ്ഞു ഹോട്ടല്‍ അധികൃതര്‍. അങ്ങനെ നല്‍കേണ്ടി വന്നത് 11 രൂപ!

മൂത്രമൊഴിച്ചതിന് പാഴ്‌സല്‍ ചാര്‍ജ് എന്തിനാണെന്നല്ലേ? ആര്‍ക്കും മനസിലാകാത്ത ആ കാര്യവും ബില്ലില്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ബംഗളൂരുവിലെ ഹോട്ടലുകളില്‍ ടോയ്‌ലറ്റ് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. അതിന് ചില ഹോട്ടലുകള്‍ വളരെ ചെറിയ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനും തുടങ്ങിയിരുന്നു. ഈ രീതി തമിഴ്‌നാട്ടിലെ ഹോട്ടലുകളിലേക്കും വ്യാപിക്കുകയും ശുചിമുറി ഉപയോഗത്തിന് ഈടാക്കുന്ന തുകയ്ക്ക് ബില്ല് നല്‍കാന്‍ തുടങ്ങുകയും ചെയ്തതാണ് ഇങ്ങനെയൊരു ‘ദുരന്ത’ത്തിലേക്ക് നയിച്ചതെന്ന് വിവരമുണ്ട്.

മൂത്രമൊഴിച്ചതിന് ജിഎസ്ടിയും പാഴ്‌സല്‍ ചാര്‍ജും നല്‍കേണ്ടി വന്നയാള്‍ ഈ ബില്ലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.