റോം: വീട്ടിലെ ജോലിക്ക് ഭാര്യക്ക് ശമ്പളം നല്‍കാന്‍ വരെ വ്യവസ്ഥ നിലവില്‍ വരാനിരിക്കെ ഇറ്റലിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഏറെ കൗതുകം പകരുന്നതാണ്. ഇവിടെ വീട്ടു ജോലി ചെയ്യാന്‍ വിസമ്മതിച്ച ഭാര്യക്കെതിരേ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കാനൊരുങ്ങുകയാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യക്ക് ശിക്ഷയായി ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ടെന്നാണ് സൂചന. തന്റെ ഭാര്യ വീട്ടുകാര്യങ്ങള്‍ നോക്കാറില്ലെന്നും കുടുംബാംഗങ്ങളെ നന്നായി പരിചരിക്കാറില്ലെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.
ഭാര്യയുടെ നടപടികള്‍ മൂലം തനിക്ക് തികച്ചും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ കഴിയേണ്ടി വരുന്നതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്. അവര്‍ വല്ലപ്പോഴും മാത്രമാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ട് വര്‍ഷമായി ഭാര്യ ഇത്തരത്തിലാണ് തന്നോട് പെരുമാറുന്നതെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. ഏതായാലും കേസില്‍ ഒക്ടോബറില്‍ വിചാരണ തുടങ്ങുമെന്നാണ് സൂചന. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.

വീട്ടുജോലി ചെയ്യുന്ന ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും വേതനം നല്‍കണമെന്ന ആവശ്യം 2014 മാര്‍ച്ചില്‍ ഇറ്റലിയിലെ സ്ത്രീവാദികള്‍ മുന്നോട്ട് വച്ചിരുന്നു. സമത്വം ഉറപ്പാക്കാനും ഗാര്‍ഹിക പീഡനങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരാവശ്യം അവര്‍ ഉന്നയിച്ചത്. എന്നാല്‍ ഈ നിര്‍ദേശത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.