ന്യൂസ് ഡെസ്ക് മലയാളം യുകെ

മാനവരാശിയെ വേട്ടയാടുന്ന കൊറോണാ വൈറസ് പോലുള്ള മഹാമാരികൾക്ക് നേരെ ഭാവിയിൽ ലോകരാജ്യങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള 23 രാജ്യതലവന്മാർ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് മഹാമാരികൾക്കെതിരെ മാനവരാശിയെ സംരക്ഷിക്കാൻ ഒത്തൊരുമിച്ച് നീങ്ങാനുള്ള ആഹ്വാനം നടത്തിയിരിക്കുന്നത്. ഇമ്മാനുവൽ മാക്രോൺ (ഫ്രാൻസ്), ഏഞ്ചല മെർക്കൽ (ജർമ്മനി) തുടങ്ങിയ ലോകനേതാക്കളാണ് ബോറിസ് ജോൺസൺസനൊപ്പം സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്. എല്ലാവരും സുരക്ഷിതരായിരിക്കുന്നതുവരെ ആരും സുരക്ഷിതരല്ല എന്ന സന്ദേശമാണ് ലോക രാജ്യങ്ങളുടെ സംയുക്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് നേതാക്കൾ പറഞ്ഞു. ലോകമെങ്ങുമുള്ള പത്രങ്ങളിലൂടെ അച്ചടിച്ചുവന്ന കത്ത് ഇതിനകം വൻ ചർച്ചാ വിഷയമായി കഴിഞ്ഞു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഇതുവരെ 2.8 ലക്ഷം മരണങ്ങൾക്കാണ് കൊറോണാ വൈറസ് കാരണമായത്. 2019 -ൻെറ അവസാനനാളുകളിൽ ചൈനയിൽ കണ്ടെത്തിയ വൈറസ് ഇതുവരെ 127 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. ഒന്നിച്ച് ലോക രാഷ്ട്രത്തലവന്മാർ പുറത്തിറക്കിയ പ്രസ്താവന വരുംനാളുകളിൽ വാക്‌സിനുവേണ്ടിയുള്ള ശീത സമരങ്ങളെ നിർവീര്യമാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രത്യാശിക്കുന്നത്.