ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്നുറപ്പുള്ള അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണെന്ന് ആംആദ്മി പാര്‍ട്ടി. ഇതുപോലെ ഉപേക്ഷിക്കപ്പെട്ട പദ്ധതികളില്‍ പണം മുടക്കുക എന്നതും സര്‍ക്കാരിന്റെ സ്ഥിരം രീതിയാണ്. ഇതിനിടയില്‍ ആണ് പദ്ധതി പ്രദേശത്ത് KSEB ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. ഇനി പദ്ധതിക്ക് വേണ്ടി ഒരു പൈസയും ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി ആഗസ്റ്റ് 17, 3 മണിക്ക് അതിരപ്പിള്ളി പദ്ധതിയുടെ ഓഫീസ് അടച്ച് പൂട്ടി പുതിയതായി പണിത ട്രാന്‍ഫോമറിന് റീത്ത് സമര്‍പ്പിക്കുന്നു.

വന്‍ പാരിസ്ഥിതിക ദോഷങ്ങള്‍ ഉണ്ടാകുന്ന, സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്തുന്ന, ആദിവാസികള്‍ കുടിയിറക്കപ്പെടുന്ന, കൃഷി നാശം വരുത്തുന്ന അതിരപ്പിള്ളി പദ്ധതിക്ക് അനുമതി കിട്ടാനുള്ള എല്ലാ വഴികളും അടഞ്ഞെന്നിരിക്കെ, ഇനിയും മന്ത്രി എം എം മണി ഇതിനു വേണ്ടി പണം ചിലവഴിക്കുന്നത് ചില ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും വേണ്ടിയാണ്. ഈ അഴിമതിക്ക് തുടക്കമിടാന്‍ ആം ആദ്മി പാര്‍ട്ടി അനുവദിക്കില്ലെന്ന് കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.