ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുപി പോലീസ് എൻകൗണ്ടറിൽ വധിച്ചു. മുസാഫർനഗർ ജില്ലയിലെ ഷാപൂർ ഗ്രാമത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് റാഷിദ് എന്ന പ്രതി കൊല്ലപ്പെട്ടത്.

ഇയാൾ രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നയാൾക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരെ ഒരു ഡസനോളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഡിഎസ്പി (ബുധാന) വിനയ് കുമാർ ഗൗതം അറിയിച്ചിരിക്കുന്നത്.

മൊറാദാബാദിൽ ഒളിവിൽ കഴിയുകയായിരുന്നു റാഷിദ്. ഇയാൾ അടുത്ത കൃത്യത്തിനായി മുസാഫർനഗറിലെത്തിയിരുന്നു. ഈ സമയത്താണ് കൂട്ടാളിക്കൊപ്പം ബൈക്കിൽ വരികയായിരുന്ന റാഷിദിനെ പോലീസ് തടഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെടിവയ്പിൽ ഷാപൂർ എസ്എച്ച്ഒ ബബ്ലു കുമാറിനും വെടിയേറ്റു. പരിക്കേറ്റ റാഷിദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

2020 ഓഗസ്റ്റിലാണ് റെയ്നയുടെ അമ്മാവൻ അശോക് കുമാർ, മകൻ കൗശൽ കുമാർ, ഭാര്യ ആശാ റാണി എന്നിവർ ഉൾപ്പടെയുള്ള കുടുംബത്തെ പഞ്ചാബിലെ പത്താൻകോട്ടിൽ തരിയലിൽ വെച്ച് ‘ഛഹ് മാർ ഗ്യാങ്’ ആക്രമിച്ചത്. അശോക് കുമാർ സംഭവസ്ഥലത്തുവെച്ചും ഭാര്യയും മകനും ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൊള്ളയടിച്ചിരുന്നു.

ഈ ആക്രമണത്തോടെ ഐപിഎൽ-2020 സീസണിൽ നിന്ന് റെയ്‌ന പിന്മാറിയിരുന്നു. 2021 ജൂലൈയിൽ, സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ചജ്ജുവിനെ ബറേലിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബറിൽ മുസാഫർനഗറിൽ വെച്ച് രണ്ട് പേരെ കൂടി പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട 12 ലധികം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.