ദുബായ്: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരിക്ക് ഉണ്ടായ അടിയന്തിര ആരോഗ്യപ്രശ്നത്തിൽ സമയോചിതമായി ഇടപെട്ട് മലയാളി നേഴ്സ് മാതൃകയായി. കൊല്ലം പരവൂർ സ്വദേശിനിയും റാസൽഖൈമ ആശുപത്രിയിലെ നേഴ്സുമായ പൂജ രാജകുമാരനാണ് ബോധം നഷ്ടപ്പെടാൻ തുടങ്ങിയ സഹയാത്രികയ്ക്ക് വിമാനത്തിനുള്ളിൽ പ്രഥമശുശ്രൂഷ നൽകിയത്.
ജൂലൈ ഒന്നിന് നടന്ന സംഭവത്തിൽ വിമാനം പറന്നുയർന്ന് കുറച്ചുസമയത്തിനകം മെഡിക്കൽ എമർജൻസി സംബന്ധിച്ച അനൗൺസ്മെന്റ് മുഴങ്ങുകയായിരുന്നു. ഉടൻ കാബിൻ ക്രൂവിനരികിലെത്തിയ പൂജ, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരിയെ പരിശോധിച്ച് ആവശ്യമായ പരിചരണം നൽകി. വെള്ളം നൽകുകയും മാനസികമായി ധൈര്യം പകരുകയും ചെയ്തതോടെ യാത്രക്കാരിയുടെ നില മെച്ചപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യാത്രക്കാരിയുടെ അവസ്ഥ നിയന്ത്രണത്തിലായതിനാൽ വിമാനം അടിയന്തരമായി ഇറക്കേണ്ട സാഹചര്യമില്ലെന്ന് പൂജ കാബിൻ ക്രൂവിനെയും പൈലറ്റിനെയും അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നതുവരെ അവർ യാത്രക്കാരിയുടെ ആരോഗ്യനില നിരീക്ഷിച്ചു. സേവനത്തെ മാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പൂജയ്ക്ക് നന്ദിപത്രം സമ്മാനിക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തക ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിലൊന്നാണ് ഇതെന്നും പൂജ പ്രതികരിച്ചു.











Leave a Reply