മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിനത്തില്‍ പങ്കെടുത്ത 11 പേര്‍ക്ക് സൂര്യാഘാതമേറ്റ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറിലാണ് സംഭവം. ആഭ്യന്തര മന്ത്രി അമിത് ഷായെത്തിയ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയവരാണ് മരിച്ചത്.

തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് സമ്മാനിച്ചത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൗണ്ടില്‍ വച്ച് പരിപാടി നടന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെ സമാപിച്ചത്.

ചടങ്ങുകള്‍ കാണാനും കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും പരിപാടിക്കായി ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുണ്ടായത്.

നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് സംഭവത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്. 24 പേര്‍ ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൂര്യാഘാത സംബന്ധിയായി ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.