ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും സ്ത്രീകള്‍ക്കെതിരായ ക്രൂരതയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനു ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തത്.

സൈക്കിളില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ഓള്‍ട്ടോ കാറില്‍ എത്തിയവര്‍ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ഈ ദൃശ്യം സമീപത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.