റിയാദിൽ ജോലി വാഗ്ദാനം ചെയ്ത് നാട്ടിലെ റിക്രൂട്ടിങ് ഏജൻറുമാർ വഴി എത്തിച്ച മലയാളികളുൾപ്പെടെ 24 നേഴ്സുമാർ മാസങ്ങളോളം ദുരിതജീവിതം നയിച്ച സംഭവത്തിൽ ആശ്വാസമായി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിൽ. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നേഴ്സുമാരാണ് വിസാ ഫീസായി ലക്ഷങ്ങൾ ചെലവഴിച്ച് റിയാദിലെത്തിയ ശേഷം ജോലി, ശമ്പളം എന്നിവ ലഭിക്കാതെ പ്രതിസന്ധിയിലായത്. ഡബ്ല്യു.എം.എഫ് മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയുടെ നേതൃത്വത്തിലുള്ള ഇടപെടലാണ് ഇവർക്ക് പുതിയ ജീവിതം സമ്മാനിച്ചത്.
രണ്ടര ലക്ഷം രൂപയോളം വീതം ഈടാക്കി റിയാദിലെ ഒരു മാൻപവർ കമ്പനിയിലേക്കാണ് ഇവരെ അയച്ചത്. എന്നാൽ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്നും ആറുമാസത്തിലേറെയായി ശമ്പളം ലഭിക്കാതെ ക്യാമ്പിൽ കഴിയേണ്ടി വന്നതായും നേഴ്സുമാർ പരാതിപ്പെട്ടു. ക്യാമ്പിന് പുറത്തേക്ക് പോകാൻ പോലും അനുവാദമില്ലാത്ത സാഹചര്യത്തിൽ ഒരാൾക്ക് ചികിത്സ ആവശ്യമായപ്പോൾ പോലും സഹായം ലഭിക്കാത്തതോടെയാണ് ഇവർ സാമൂഹിക പ്രവർത്തകരെ സമീപിച്ചത്.
തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകിയതിനെ തുടർന്ന് കമ്പനി ഫൈനൽ എക്സിറ്റ് അനുവദിച്ചു. എന്നാൽ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഡബ്ല്യു.എം.എഫ് നടത്തിയ ശ്രമഫലമായി റിയാദിലെ സ്വകാര്യ ആശുപത്രിയിൽ എല്ലാവർക്കും പുതിയ ജോലി കണ്ടെത്തി. നിയമനടപടികൾ പൂർത്തിയാക്കി 24 പേരുടെയും സ്പോൺസർഷിപ്പ് മാറ്റിയതോടെ മാസങ്ങളായുള്ള ദുരിതത്തിന് വിരാമമായി.











Leave a Reply