ഈസ്റ്റര്‍ തിങ്കളാഴ്ച്ച എം62യിലുണ്ടായ കാറപകടത്തില്‍ മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. ആദം അഫ്‌സര്‍ അദ്ദേഹത്തിന്റെ സുഹൃത്തായ ജെയിസണ്‍ വില്‍ബി എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. മറ്റൊരു കാര്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്നും രണ്ടു പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായും വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പോലീസ് അറിയിച്ചു. അപകടത്തിന് കാരണമാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ച 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. മരിച്ച ആദം അഫ്‌സറും ജെയിസണ്‍ വില്‍ബിയും ആത്മ സുഹൃത്തുക്കളാണ്. അഫ്‌സര്‍ തന്റെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയുണ്ടായ ദുരന്തം സുഹൃത്തുക്കളെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

അവന്‍ എന്റെ പേരക്കുട്ടികളുടെ അച്ഛന്റെ ജീവനെടുത്തെന്നും ഞങ്ങളുടെ ജീവിതം എന്നേെന്നക്കുമായി നശിപ്പിച്ചുവെന്നും അഫ്‌സറിന്റെ മുത്തശ്ശി ഫെയിസ്ബുക്കില്‍ കുറിച്ചു. 34 കാരനായ അഫ്‌സര്‍ കലര്‍പ്പില്ലാത്ത സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. രാത്രി ഏറെ വെകിയതിനാല്‍ അഫസറിനൊപ്പം കാറില്‍ വരൈന്‍ വില്‍ബിയും തീരുമാനിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോഡ ഒക്ടാവിയ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ അപകടസ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു.

കുടുംബത്തിന്റെ വെളിച്ചവും നന്മയുമായിരുന്നു തന്റെ മക്കളില്‍ മൂത്തവനായ അഫ്‌സറെന്ന് അദ്ദേഹത്തിന്റെ അമ്മ ടിഷ് പീസ് പറയുന്നു. അവന്‍ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ജെയിസണ്‍ അവന്റെ ആത്മ സുഹൃത്താണ് എല്ലാ സമയത്തും അവരൊന്നിച്ചായിരിക്കും ടിഷ് പീസ് പറയുന്നു. അവന്‍ മരിച്ചതായി എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നേയില്ല. കണ്ണുകള്‍ അടച്ചിരിക്കുന്നതായി മാത്രമെ തോന്നുന്നുള്ളു. എന്റെ ജീവിതകാലം മുഴുവന്‍ അവന്റെ ഓര്‍മ്മകള്‍ കൂടെയുണ്ടാവും ടിഷ് പീസ് നിറകണ്ണുകളുമായി പറഞ്ഞു.