ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ മുടങ്ങിയതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്
ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ മുടങ്ങിയതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്. കഫീൽ ഖാൻ 54 മണിക്കൂറിനുള്ളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നെന്നും ഡോക്ടർക്ക് എതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ മാപ്പ് പറയണമെന്ന് കഫീൽ ഖാൻ ആവശ്യപ്പെട്ടു.

2017 ഓഗസ്റ്റിൽ ആണ് ഗോരഖ്പൂരിലെ ബാബ രാഘവദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 60 കുട്ടികൾ മരണത്തിന് കീഴടങ്ങിയത്. ഓക്സിജൻ കുറവാണെന്ന കാര്യം ആദ്യം അറിയിക്കാത്തതാണ് കുട്ടികളുടെ കൂട്ട മരണത്തിന് കാരണമായത് എന്ന് ആരോപിച്ചായിരുന്നു ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.

എന്നാൽ കഫീൽ ഖാൻ കുറ്റക്കാരനല്ല എന്നാണ് സംഭവം അന്വേഷിക്കാൻ നിയോഗിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാറിന്റെ കണ്ടെത്തൽ.അഴിമതിയോ കൃത്യവിലോപമോ ഉണ്ടായിട്ടില്ല. കുട്ടികളെ ചികിത്സിക്കുന്ന വാർഡിന്റെ ചുമതല കഫീൽഖാന് ഉണ്ടായിരുന്നില്ല. അവധിയിൽ ആയിരുന്നിട്ടും കുട്ടികളെ രക്ഷിക്കാൻ കഫീൽഖാൻ പരിശ്രമിച്ചു.

.വ്യക്തിപരമായ ബന്ധം ഉപയോഗിച്ച് നിരവധി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു. ഓക്സിജൻ സിലിണ്ടറുകളുടെ കരാർ, സംരക്ഷണം തുടങ്ങിയവയുടെ ഉത്തരവാദിത്വം കഫീൽഖാന് ഇല്ല എന്നിങ്ങനെയാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. രണ്ടു വർഷം തന്നെ വേട്ടയാടിയ യോഗി സർക്കാർ മാപ്പ് പറയണമെന്ന് കഫീൽ ഖാൻ ആവശ്യപ്പെട്ടു. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണം. സംഭവം സിബിഐ അന്വേഷിക്കണമെന്നും കഫീൽ ഖാൻ പറഞ്ഞു