2016ല്‍ ഈജിപ്തില്‍ 66 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന്റെ കാരണം വെളിപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പൈലറ്റ് കോക്പിറ്റിലിരുന്ന് സിഗരറ്റ് വലിച്ചതാണ് ദുരന്തത്തിലേക്ക് വഴി വെച്ചതെന്നാണ് ഫ്രഞ്ച് വ്യോമയാന വിദഗ്ധരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

വിമാനം ഭീകരാക്രമണത്തില്‍ തകര്‍ന്നതാണെന്ന ഈജിപ്തിന്റെ ആരോപണം തള്ളിക്കളയുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റ് കോക്പിറ്റില്‍ സിഗരറ്റ് കത്തിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി മാസ്‌കില്‍ നിന്ന് ചോര്‍ന്ന ഓക്‌സിജന്‍ തീ പടരാന്‍ കാരണമാവുകയായിരുന്നുവെന്ന് 134 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്ഷ്യന്‍ പൈലറ്റുമാര്‍ പതിവായി കോക്പിറ്റില്‍ പുക വലിക്കുന്നുണ്ടെന്നും പുകവലി 2016 വരെ ഈജിപ്ത് നിരോധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. നിലവില്‍ റിപ്പോര്‍ട്ട് പാരീസിലെ അപ്പീല്‍ കോടതിയിലേക്ക് അയച്ചിരിക്കുകയാണ്.

എംഎസ് 804 എന്ന വിമാനം പാരീസില്‍ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രാ മധ്യേ ക്രിറ്റ് ദ്വീപിന് സമീപം കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 40 ഈജിപ്തുകാര്‍ ഉള്‍പ്പടെ എല്ലാവരും കൊല്ലപ്പെട്ടു. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് സമുദ്രത്തില്‍ നിന്നാണ് കണ്ടെടുത്തത്. 2003ല്‍ സര്‍വീസ് തുടങ്ങിയ വിമാനത്തിന് 3-040 വര്‍ഷത്തെ ഓപ്പറേഷണല്‍ ലൈഫ് ഉണ്ടായിരുന്നു.