ഷെറിൻ പി യോഹന്നാൻ

നമ്മൾ അതിജീവിച്ച ദുരിതനാളുകളെ അതേ തീവ്രതയോടെ, ഹൃദ്യമായി അവതരിപ്പിക്കുകയാണ് ജൂഡ് ആന്തണി. ഒരോരുത്തരും നായകരായ നാളുകളെ പുനരാവിഷ്കരിക്കുമ്പോൾ വന്നുപോയേക്കാവുന്ന തെറ്റുകളെയെല്ലാം അപ്പാടെ ഇല്ലാതാക്കി ഹൃദയത്തോട് ചേർത്തുനിൽക്കുന്ന ചിത്രം – 2018. മലയാളത്തിലെ മികച്ച സർവൈവൽ ത്രില്ലർ ഡ്രാമകളിൽ ഒന്ന്.

മഴ പേടിസ്വപ്നമായി മാറിയ നാളുകളായിരുന്നു 2018 ആഗസ്റ്റ് മാസം. ദുരിതപെയ്ത്തിൽ മണ്ണോടുചേർന്നവർ അനേകരമാണ്. മണ്ണിൽ നിന്ന് കയറിയവരും കൈപിടിച്ചുകയറ്റിയവരും അനേകരാണ്. അത്തരം ആളുകളെയെല്ലാം ഈ സിനിമയിൽ കാണാം. നമ്മൾ എവിടെയോ കണ്ടുമറന്നവരെന്നപ്പോലെ…

വിമുക്തഭടനായ അനൂപ്, മത്സ്യത്തൊഴിലാളികളായ വിൻസ്റ്റൺ, മത്തായിച്ചൻ, നിക്സ്റ്റൺ, പ്രവാസിയായ രമേശ്, ഡ്രൈവർ ജേക്കബ് കോശി, തമിഴ്നാട്ടിലെ ഒരു ലോറി ‍ഡ്രൈവർ, സർക്കാരുദ്യോഗസ്ഥനായ ഷാജി.. ഇങ്ങനെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞുതുടങ്ങുന്നത്. എല്ലാവരെയും കൃത്യമായി അടയാളപ്പെടുത്തി അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ പ്രളയനാളുകളെ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് സംവിധായകൻ. പല നാടുകളുടെ കഥ പറയാതെ ഒരു ഗ്രാമത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവിടെ കേരളത്തെ മുഴുവനായും പ്രതിഷ്ഠിക്കുകയാണ് സംവിധായകനും അണിയറപ്രവർത്തകരും.

വളരെ ലളിതമായ സ്ക്രിപ്റ്റിൽ അതിഗംഭീര മേക്കിങ്ങാണ് സിനിമയുടെ പ്രധാന പോസിറ്റീവ്. പ്രധാന കഥാപാത്രങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി തുടങ്ങുന്ന ചിത്രം രണ്ടാം പകുതിയിലാണ് ഗംഭീര മേക്കിങ്ങിന്റെ ഉത്തമ ഉദ്ദാഹരണമായി മാറുന്നത്. പ്രളയരംഗങ്ങൾ ചിത്രീകരിച്ച രീതി, CGI, രംഗങ്ങളെ ചിട്ടപ്പെടുത്തിയ വിധം… അങ്ങനെയെല്ലാം പെർഫെക്ട്. പ്രഡിക്ടബിളായ സീനുകളാണ് ഏറെയും. ആരെ ആരൊക്കെ രക്ഷിക്കുമെന്ന് നമ്മുക്കറിയാം. എന്നാൽ ആ രംഗം സ്ക്രീനിൽ കണ്ടുകഴിയുമ്പോൾ കൈയ്യടിക്കാൻ തോന്നും, ആർപ്പുവിളിക്കാൻ തോന്നും. കാരണം അത്രമേലുണ്ട് ആ രംഗങ്ങളുടെ വ്യാപ്തി. സുന്ദരമായ മഴ ഭീകരമാകുന്ന ട്രാൻസ്ഫോർമേഷൻ സീനുകളൊക്കെ പ്രേക്ഷകരുടെ നെഞ്ചുലയ്ക്കും.

ടോവിനോ, നരേൻ, ആസിഫ് അലി, കുഞ്ചാക്കോ, വിനീത് ശ്രീനിവാസൻ, ലാൽ, കലൈയരസൻ, റോണി ഡേവിഡ് രാജ്, രമേഷ് തിലക്, അജു വർഗീസ്, ജോയ് മാത്യൂ, ഇന്ദ്രൻസ്, സുധീഷ്, തൻവി റാം, വിനീത കോശി തുടങ്ങിയവരുടെ കഥാപാത്രങ്ങളെല്ലാം മനസിൽ ഇടം നേടും. രണ്ടാം പകുതിയിലെ സുധീഷിന്റെ പ്രകടനം ഗംഭീരമാണ്. നോബിൻ പോളിന്റെ സംഗീതം, പശ്ചാത്തലസംഗീതം, അഖിൽ ജോർജിന്റെ ഛായാഗ്രഹണം എന്നിവയും സിനിമയുടെ മൂഡിനെ സ്വാധീനിച്ചിട്ടുണ്ട്.

Last Word – നമ്മൾ കടന്നുപോയ മഹാപ്രളയത്തിന്റെ നാളുകളാണ് സ്ക്രീനിൽ. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന സീനുകളാണ് അവിടെ. ചിലത് വല്ലാതെ വിഷമിപ്പിക്കും. മറ്റു ചിലത് കണ്ടു കൈയ്യടിക്കും. ചിലത് അഭിമാനം പകരും. മലയാള സിനിമയുടെ തിരിച്ചുവരവ് കാത്തിരുന്നവർക്കുള്ള സിനിമയാണിത്. ഒരു ടോട്ടൽ പാക്കേജ്. മികച്ച തിയേറ്ററിൽ നിറഞ്ഞ ഓഡിയൻസിനൊപ്പം ആസ്വദിക്കുക. കാരണം, മികച്ച ടെക്നിക്കൽ സൈഡുള്ള ഈ ചിത്രം അതർഹിക്കുന്നുണ്ട്.