യോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തർ പ്രദേശിൽ സർക്കാറിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കി. മരണത്തിനുത്തരവാദികളായ ചിലരുടെ പേര് ആത്മഹത്യകുറിപ്പിൽ സൂചിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ട് ഇതുവെര കേസെടുത്തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

യു.പി ഇൻഫർമേഷൻ വകുപ്പിന് കീഴിലുള്ള സോഷ്യൽ മീഡിയ ടീമംഗമായ പാർത്ഥ് ശ്രീവാസ്തവ (27) ബുധനാഴ്ചയാണ് ലഖ്‌നോവിലെ വസതിയിൽ ആത്മഹത്യ ചെയ്തത്. ചിലരുടെ മാനസിക പീഡനവും സമ്മർദവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ മാനസിക പീഡനത്തിന് ഇരയാക്കിയതായാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അത്തരമൊരു കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

“യു.പി സർക്കാർ സോഷ്യൽ മീഡിയ ടീമിൽ ജോലി ചെയ്തിരുന്ന എന്‍റെ മോൻ ആത്മഹത്യ ചെയ്തു. ജോലിയുടെ പേരിൽ അവൻ കടുത്ത സമ്മർദം അനുഭവിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ വീട്ടലിരുന്നായിരുന്നു ജോലി. സമ്മർദം കാരണം മിക്കപ്പോഴും ഭക്ഷണം പോലും നേരാംവണ്ണം കഴിച്ചിരുന്നില്ല. ചില ദിവസങ്ങളിൽ വൈകീട്ടാണ് അവൻ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. മേലുദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പും ഫോണും പൊലീസ് കൊണ്ടുപോയി. ഞങ്ങൾക്ക് നീതി കിട്ടണം. നീതി നൽകണമെന്ന് ഞങ്ങൾ യോഗിജിയോട് അഭ്യർഥിക്കുന്നു” -പാർത്ഥിന്‍റെ മാതാവ് രമ ശ്രീവാസ്തവ ‘ദ പ്രിന്‍റി’നോട് അമ്മ പറഞ്ഞു.

പാർത്ഥ് ആത്മഹത്യാക്കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇത് വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും പാർത്ഥിന്‍റെ സഹോദരി ശിവാനി പറഞ്ഞു. എന്നാൽ, പാർത്ഥിന്‍റെ ഫോൺ പിടിച്ചെടുത്ത പൊലീസ് പിന്നീട് ഈ കുറിപ്പ് ട്വിറ്ററിൽനിന്ന് നീക്കം ചെയ്തതായും ശിവാനി ആരോപിച്ചു.

അതേസമയം, പാർത്ഥ് തങ്ങളുടെ ജീവനക്കാരനല്ലെന്ന് യുപി സർക്കാരിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസിയായ ‘ബെസിൽ’ പറഞ്ഞു. “അദ്ദേഹം ഞങ്ങളുടെ ജീവനക്കാരുടെ പട്ടികയിലില്ല. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരിക്കാം. അദ്ദേഹം ചിലപ്പോൾ ഇൻഫർമേഷൻ ഡയറക്ടറേറ്റ് ടീമുമായിട്ടായിരിക്കും ബന്ധപ്പെട്ടിരിക്കുക” -ബെസിൽ ചീഫ് മാനേജിംഗ് ഡയറക്ടർ ജോർജ് കുരുവിള പറഞ്ഞു.