ഇന്ത്യയില്‍ കോവിഡ് കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ എപ്പെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെങ്കിലും രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ഇവിടം സുരക്ഷിതമല്ലെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍.

13ാം സീസണ്‍ ഐപിഎല്‍ ട്വന്റി20 ടൂര്‍ണമെന്റ് ദുബായില്‍ നടത്താനും ബിസിസിഐക്കു പദ്ധതിയുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയും ബി.സി.സി.ഐ കൈക്കൊണ്ടിട്ടില്ല. ടി20 ലോക കപ്പിനെ കുറിച്ച് ഐ.സി.സിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.

ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്.

ഇതിനു മുമ്പ് 2009- ലും 2014- ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനേ തുടര്‍ന്നായിരുന്നു ഇത്. 2009- ല്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിന് വേദിയായപ്പോള്‍ 2014 ല്‍ ആദ്യഘട്ട മത്സരങ്ങള്‍ യു.എ.ഇലാണ് നടന്നത്.