ഹൈദരാബാദ്: ലഡാകിലെ ഗല്‍വാനില്‍ ഇന്ത്യാ-ചൈന സംഘര്‍ഷത്തിനിടെ രാജ്യത്തിനായി വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ആണ് സന്തോഷി ബാബുവിന് നിയമനക്കത്ത് കൈമാറിയത്.

ബുധനാഴ്ചയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാന മന്ത്രിമാരും പങ്കെടുത്ത ഉച്ചഭക്ഷണവേളയക്ക് ശേഷമാണ് മുഖ്യമന്ത്രി നിയമനക്കത്ത് കേണലിന്റെ ഭാര്യയ്ക്ക് കൈമാറിയത്. അതേസമയം ഹൈദരാബാദിലെ ഉയര്‍ന്ന നിലവരാത്തിലുള്ള ബഞ്ചാര ഹില്‍സിലെ 711 ചതുരശ്ര യാര്‍ഡ് ഹൗസ് സൈറ്റിനുള്ള രേഖകളും കളക്ടര്‍ ശ്വേത മൊഹന്ദി കൈമാറി.

നാല് വയസുള്ളമകനും എട്ട് വയസുള്ള മകളുമുള്ള സന്തോഷിയെ ഹൈദരാബാദിനടുത്ത പ്രദേശത്ത് മാത്രമേ നിയമിക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ ജോലിക്കായി ശരിയായ പരിശീലനം ലഭിക്കുന്നതു വരെ ഇവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്മിത സഭര്‍വാളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേണല്‍ സന്തോഷ് ബാബുവിന്റെ വീട് നേരിട്ട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കുടുംബത്തിന് അഞ്ചു കോടി രൂപയുടെ സാമ്പത്തിക സഹായവും നല്‍കിയിരുന്നു.