വവ്വാലില്‍ നിന്നുള്ള വിഷബാധ ഒരു കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി. ഫ്‌ളോറിഡ സ്വദേശിയായ റൈക്കര്‍ റോക്ക് എന്ന ആറുവയസ്സുകാരന്‍ ഇപ്പോള്‍ ജീവിക്കുന്നത് അനസ്‌തേഷ്യയുടെ ബലത്തിലാണ്. റൈക്കറിന്റെ അച്ഛന്‍ ഹെന്റി റോക്ക് രോഗം ബാധിച്ച വ്വാലിനെ കണ്ടു. അദ്ദേഹം അതിനെ എടുത്ത് ആദ്യം ഒരു ബക്കറ്റിലെ വെള്ളത്തിലിട്ടു. പിന്നീട് അതിനെ പോര്‍ച്ചിലാക്കിയിട്ട് അതിനെ തൊടരുതെന്ന കര്‍ശനനിര്‍ദ്ദേശം റൈക്കിനു നല്‍കി. എന്നാല്‍ റൈക്ക് വവ്വാലിനെ സ്പര്‍ശിച്ചു. കുട്ടിയുടെ കൈയ്യില്‍ വവ്വാലിന്റെ നഖം കൊണ്ട് പോറല്‍ ഉണ്ടായി. ഹെന്റി ഉടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴികുകയും ചൂടുവെള്ളത്തില്‍ അഞ്ചുമിനിറ്റ് മുക്കിവയ്ക്കുകയും ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നു തീരുമാനിച്ചെങ്കിലും റൈക്കയറിന് ആശുപത്രിയില്‍ പോകാനുള്ള പേടിയും കരച്ചിലും കാരണം അവര്‍ വേണ്ടാന്നു വച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിരലുകള്‍ക്ക് മരവിപ്പും തലവേദനയും അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞു. കളിക്കുന്നതിനിടയില്‍ തല മുട്ടിയതാകുമെന്നു കരുതി ഹെന്റി അവനെ ആശുപത്രിയിലെത്തിച്ചു. അന്നു വവ്വാലില്‍ നിന്നുണ്ടായ പോറലിനെക്കുറിച്ചും ഹെന്റി ഡോക്ടറോടു പറഞ്ഞു. ഡോക്ടര്‍ ഉടന്‍ മറ്റു ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. ഇത് പേവിഷമാണെന്നും മരണകാരണം വരെ ആകാമെന്നും അവര്‍ പറഞ്ഞു. റൈക്കറുടെ അവസ്ഥയെക്കുറിച്ച് ഒന്നും പറയാന്‍ കഴിയുന്നില്ല എല്ലാ ദിവസവും മെഡിക്കല്‍ ടീമിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മയങ്ങാനുള്ള മരുന്ന് നല്‍കുന്നതിനാല്‍ വേദന അറിയുന്നില്ലെന്നു മാത്രം. തലച്ചോറില്‍ അണുബാധ ഏല്‍ക്കുന്നതിനാല്‍ മിക്കവാറും ആളുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മരണം സംഭവിക്കാം.

ലക്ഷണങ്ങള്‍ കാണുന്നതിനു മുന്‍പ് വാക്‌സിന്‍ എടുക്കുകയാണെങ്കില്‍ ഇതു പൂര്‍ണമായും ഭേദപ്പെടുത്താവുന്ന ഒന്നാണ്. എന്നാല്‍ ഒരിക്കല്‍ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയാല്‍ രോഗം തലച്ചോറിലേക്ക് വ്യാപിക്കുകയും പിന്നെ സുഖപ്പെടുത്താന്‍ സാധിക്കാതാവുകയും ചെയ്യാം. ചികിത്സ തേടിയില്ലെങ്കില്‍ മൂന്നു ദിവസത്തിനകം മരണപ്പെടാനുള്ള സാഹചര്യമാണുള്ളതെന്ന് വിസ്‌കോന്‍സിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോ. റോഡ്‌നി പറയുന്നു. പേവിഷബാധയെക്കുറിച്ച് വര്‍ഷങ്ങളായി പഠനം നടത്തുകയാണ് ഡോ.റോഡ്‌നി.