ചായപ്പൊടിക്ക് പകരം അടുക്കളയില്‍ ഇരുന്ന കീടനാശിനി അബദ്ധത്തില്‍ ചേര്‍ത്ത ചായ കുടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കുട്ടികളടക്കം ളള്ളവരാണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മുത്തച്ഛന് വേണ്ടി പേരമകനായ ആറുവയസുകാരന്‍ ഉണ്ടാക്കിയ ചായയിലാണ് കീടനാശിനി കലര്‍ന്നത്.

ഗൃഹനാഥനായ ശിവ് നന്ദന്‍ (35) ഭാര്യാപിതാവ് രവീന്ദ്ര സിങ് (55), മക്കളായ ശിവാങ് (6), ദിവാങ് (5) എന്നിവരും അയല്‍വാസിയായ സോബ്രാന്‍ സിങ്ങുമാണ് കുട്ടി കൊണ്ടുവന്ന ചായ കുടിച്ചത്. ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേര്‍ക്കും ശാരീരിക അസ്വസ്ഥത തുടങ്ങുകയും ഇവരെ വൈകാതെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് രവീന്ദ്ര സിങ്, ശിവാങ്, ദിവാങ് എന്നിവര്‍ മരിച്ചത്.

ശിവ് നന്ദനെയും സോബ്രാനെയും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇറ്റാവയിലെ സഫായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കി മാറ്റിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ സോബ്രാനും മരണപ്പെട്ടു. ശിവ്‌നന്ദന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശിവ്‌നന്ദന്റെ ഭാര്യാപിതാവ് രവീന്ദ്ര സിങ് വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകന്‍ ശിവാങ് ചായ തയാറാക്കുകയായിരുന്നു. ഈ സമയം ശിവ്‌നന്ദന്റെ ഭാര്യ പശുവിനെ കറക്കുകയായിരുന്നു. അടുക്കളയില്‍ വെച്ച് ചായയുണ്ടാക്കിയ ആറു വയസുകാരന്‍ അബദ്ധത്തില്‍ കീടനാശിനി ചായയില്‍ ഒഴിച്ചതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.