അല്‍സാരി ജോസഫ് എന്ന അരങ്ങേറ്റ താരത്തിന്റെ മികവില്‍ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് ആവേശകരമായ വിജയം. 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് അല്‍സാരി നേടിയത്. രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയും ജെയ്‌സണ്‍ ബെഹ്‌റണ്‍ഡോഫും ഓരോ വിക്കറ്റ് വീതം നേടി.

ജയിക്കാമെന്നുറച്ചായിരുന്നു ഹൈദരാബാദ് ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ ബെയര്‍‌സ്റ്റോയെയും വാര്‍ണറേയും തുടക്കത്തിലെ നഷ്ടമായതോടെ സണ്‍റൈസേഴ്‌സിന്റെ നില പരുങ്ങലിലായി. 20 റണ്‍സെടുത്ത ദീപക് ഹൂഡയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ്പ് സ്‌കോറര്‍. മനീഷ് പാണ്ഡയും ബെയര്‍സ്‌റ്റോയും 16 റണ്‍സ് വീതം നേടി.

അവസാന ഓവറുകളിലെ പൊള്ളാര്‍ഡ് വെടിക്കെട്ടിലാണ് മുംബെെ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 20 ഓവറില്‍ 136 റണ്‍സുമായാണ് മുംബൈ ഇന്നിങ്‌സ് അവസാനിച്ചത്. ഏഴ് വിക്കറ്റുകളും നഷ്ടമായി.

പൊള്ളാര്‍ഡാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 26 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സുമടക്കം 46 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 19 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് രണ്ടാമതുള്ളത്. ഇഷാന്‍ കിഷന്‍ 17 റണ്‍സും ഹാര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സും നേടി.

സണ്‍റൈസേഴ്‌സ് ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത സിദ്ധാര്‍ത്ഥ് കൗളാണ്. ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, മുഹമ്മദ് നബി, റാഷിദ് ഖാനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.