സോഷ്യല്‍ മീഡിയയില്‍ നടി അന്‍സിബ ഹസ്സന് സ്വൈര്യമില്ല. ഒന്നൊഴിഞ്ഞാല്‍ വരികയായി മറ്റൊരു തലവേദന. നേരത്തെ വസ്ത്രധാരണത്തിന്റെ പേരിലുള്ള മര്യാദയുടെ സീമ വിട്ട സൈബര്‍ ആക്രമണമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു കെട്ടുകഥയുമായാണ് ചിലരുടെ വരവ്. അന്‍സിബ വിവാഹിതയായി എന്ന വ്യാജ വാര്‍ത്തയാണ് ചിലര്‍  പടച്ചുവിട്ടിരിക്കുന്നത്. തുളസിമാലയിട്ട ഒരു കല്ല്യാണ ഫോട്ടോയ്ക്കൊപ്പമാണ് വൈറലായി മാറിയ ഫെയ്സ്ബുക്ക് പോസ്റ്റ്.

റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ശനിയാഴ്ചയാണ് അന്‍സിബയുടെ ശ്രദ്ധയില്‍ പെടുന്നത്. സംഭവം  അന്‍സിബയുടെ ശ്രദ്ധയില്‍ പെടുമ്പൊഴേയ്ക്കും ഈ ചിത്രത്തിന്റെ താഴെ വന്‍ അടി തുടങ്ങുകയായി. മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ചിത്രവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടതോടെ വിശദീകരണവുമായി അന്‍സിബ തന്നെ രംഗത്തുവന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താൻ അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു സീനെടുത്താണ് അത് വിവാഹഫോട്ടോയാക്കി പോസ്റ്റ് ചെയ്തതെന്ന് അന്‍സിബ പറഞ്ഞു. ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച ആള്‍ക്കൊപ്പമുള്ള ഫോട്ടോ വച്ച് നിങ്ങള്‍ക്ക് എങ്ങിനെയാണ് ഞാന്‍ വിവാഹിതയായി എന്ന് പോസ്റ്റിടാന്‍ കഴിഞ്ഞത്. ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഞാന്‍ വിവാഹിതയല്ല. രോഷത്തോടെ അന്‍സിബ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.എന്നെ അപമാനിച്ചു എന്നതിനേക്കാള്‍ ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്‌നമായി ചിലര്‍ വളര്‍ത്തുന്നത് കണ്ടപ്പോഴാണ് ഞാന്‍ വിശദീകരണവുമായി ഇടപെട്ടതെന്ന് അന്‍സിബ പ്രതികരിച്ചു.