ലണ്ടന്‍: യു.കെയിലെ കുട്ടികളില്‍ ടൈപ്പ്-2 ഡയബെറ്റിക്‌സ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളായ ഡയബെറ്റിക്‌സ് രോഗികളുടെ എണ്ണത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപകാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 41 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. അതീവ ഗുരുതരമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷം മാത്രം 22,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണാമാകുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പൊണ്ണത്തടിയാണ് മിക്ക കുട്ടികളുടെ രോഗാവസ്ഥയ്ക്ക് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. പൊണ്ണത്തടിയുള്ള കുട്ടികളുടെ ആയൂര്‍ദൈര്‍ഘ്യം സാധാരണഗതിയേക്കാള്‍ പത്ത് വര്‍ഷത്തിലേറെ കുറവായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ടൈപ്പ്-2 ഡയബെറ്റിക്‌സ് മൂലം കുട്ടികളില്‍ മരണം വരെ സംഭവിച്ചേക്കാം. പൊണ്ണത്തടി മൂലം സ്‌ട്രോക്ക്, ഞരമ്പുകളുടെ തളര്‍ച്ച തുടങ്ങിയ ഗുരുതരമായ രോഗങ്ങളും പിടിപെടും. ജങ്ക് ഫുഡ് ആകൃഷ്ടരായ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ജങ്ക് ഫുഡും ഷുഗറി എനര്‍ജി ഡ്രിങ്കുകളുമാണ് പ്രധാനമായും പൊണ്ണത്തിടിയുണ്ടാക്കുന്നത്.

വളരെയധികം ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ നമ്മുട കുട്ടികളുടെ ആയുസില്‍ പത്ത് വര്‍ഷത്തിലധികം കുറയാന്‍ സാധ്യതയുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോയിലെ മെറ്റബോളിക് മെഡിസിന്‍ വിദഗ്ദ്ധനായ പ്രൊഫസര്‍ നവീദ് സത്താര്‍ പറയുന്നു. ടെപ്പ്-2 ഡയബെറ്റിക്‌സ്, സ്‌ട്രോക്ക്, ഞരമ്പുകളുടെ ബലഹീനത തുടങ്ങിയവ കുട്ടികളുടെ ആയൂര്‍ദൈര്‍ഘ്യത്തെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കുട്ടികളില്‍ കാണപ്പെടുന്ന ടൈപ്പ്-2 ഡയബെറ്റിക്‌സിനെ പ്രതിരോധിക്കാനുള്ള വലിയ ഗവേഷണങ്ങള്‍ അമേരിക്കയില്‍ നടക്കുന്നുണ്ട്. അവര്‍ അക്കാര്യത്തില്‍ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. യുകെയിലും അത്തരം ഗവേഷണങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.