പെരുമ്പാവൂർ: ബൈക്കിൽ സഞ്ചരിച്ച യുവവൈദികന് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടു മരിച്ചു. സിഎംഐ കൊച്ചി തിരുഹൃദയ പ്രവിശ്യയിലെ വൈക്കം പൊതി സേവാഗ്രാം ഭവനാംഗമായ ഫാ. ബിജോ കരിക്കരപ്പള്ളി (32) ആണു മരിച്ചത്. സംസ്കാരം നാളെ 2.30ന് കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയിൽ.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് എഎം റോഡില്‍ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിക്കു മുമ്പിലായിരുന്നു അപകടം. ആലുവയില്‍നിന്നു പെരുമ്പാവൂരിലേക്കു വന്ന ഫാ. ബിജോ സഞ്ചരിച്ച ബൈക്ക്, ഇതേദിശയില്‍ പോയ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡില്‍ മറിയുകയായിരുന്നു. എതിരേ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ സഡൻ ബ്രേക്കിട്ടപ്പോൾ ബൈക്കിന്റെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബസിനടിയില്‍പ്പെട്ട വൈദികന് തത്ക്ഷണം മരിച്ചു. കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളിയുടെ കപ്പേളയില്‍ തിരുനാളിനോടനുബന്ധിച്ചു പ്രസംഗിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് സേവാഗ്രാം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ എട്ടു മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലും പൊതുദര്‍ശനമുണ്ടാകും.
വൈക്കം ചെമ്മനത്തുകര ഇടവകയിലെ കരിക്കരപ്പള്ളി ജോസഫ്-ആലീസ് ദമ്പതികളുടെ ഇളയ മകനാണ് ഫാ. ബിജോ. 2017 ജനുവരി ഒന്നിനാണു പൗരോഹിത്യം സ്വീകരിച്ചത്. നീലീശ്വരം അസംപ്ഷന്‍ മൊണാസ്ട്രി പള്ളിയില്‍ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. പൂത്തോട്ടയിലെ സ്വകാര്യ കോളജില്‍ ബിഎഡ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങൾ: ബിജു, സിജു.
Leave a Reply