പെരിയ ഇരട്ടക്കൊലക്കേസിൽ സാംസ്കാരിക നായകർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ കമന്റിട്ട് വിടി ബൽറാമിന്റെ കടുംവെട്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് ഇപ്പോൾ 14000 പേരാണ് റിയാക്ട് ചെയ്തതെങ്കിൽ ഇതേ പോസ്റ്റിനു വിടി ബൽറാമിന്റെ കമന്റിനോട് റിയാക്ട് ചെയ്തത് 30000 പേരാണ്.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികരിക്കാതിരുന്ന സാംസ്കാരിക നായകർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സാഹിത്യ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു. അക്കാദമി അദ്ധ്യക്ഷന്റെ കാറിന് മുകളിൽ വാഴപ്പിണ്ടി സമർപ്പിച്ച് സംഘം മടങ്ങി. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്.

“കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

WhatsApp Image 2024-12-09 at 10.15.48 PM

എന്നാൽ വിടി ബൽറാം ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ കമന്റിൽ അവസാന ഭാഗം ഇങ്ങിനെ. “സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.”