യു കെ :- ലാഭകരമായ ബ്രിട്ടനിലെ കഞ്ചാവ് ബിസിനസുകളുടെ നിയന്ത്രണത്തിനായി അൽബേനിയൻ ഗുണ്ടാസംഘങ്ങൾ അക്രമാസക്തമായ സോഷ്യൽ മീഡിയ വീഡിയോകൾ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. രാജ്യത്തുടനീളം വീടുകളിൽ രഹസ്യമായി നടക്കുന്ന കഞ്ചാവ് ബിസിനസ് ശൃംഖലയിൽ തങ്ങളുടെ അധികാരം ഉറപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകലും തടവും ക്രൂരമായ മർദ്ദനവും ചിത്രീകരിക്കുന്ന വീഡിയോകൾ ഇവർ പ്രചരിപ്പിക്കുന്നത്. 10,000 ത്തിലധികം വ്യൂസ് ഉള്ള ചില വീഡിയോകളിൽ, മോശമായി മുറിവേറ്റ ഇരകൾ വേദനയിൽ പുളയുന്നതും, സഹായത്തിനായി അഭ്യർത്ഥിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. എതിരാളികളുടെ ക്രിമിനൽ നെറ്റ്‌വർക്കുകളിൽ തങ്ങളുടെ ശക്തി പരസ്യപ്പെടുത്താനും പുതിയ റിക്രൂട്ട്‌മെന്റുകളെ ആകർഷിക്കാനുമാണ് ഈ സംഘങ്ങൾ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതെന്ന് ക്രിമിനോളജിസ്റ്റുകൾ വ്യക്തമാക്കി. മെയിൽ പത്രം നടത്തിയ രഹസ്യ അന്വേഷണത്തിൽ യു കെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാർക്ക് കഞ്ചാവ് ബിസിനസ് നടക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള അവസരം ഇവർ വാഗ്ദാനം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ അവർക്ക് തങ്ങളുടെ കടം വീട്ടാൻ സാധിക്കുമെന്ന പലരും ഈ നെറ്റ്വർക്കിന്റെ ഇരകളായി മാറുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അനധികൃത കുടിയേറ്റക്കാരുടെ വർദ്ധനവ് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യത ഉയർത്തുന്നുവെന്ന് ബോർഡർ ഫോഴ്‌സ് ആഭ്യന്തര സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തിലുള്ള കുടിയേറ്റക്കാർ ആസൂത്രിതമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതായും ബോർഡർ ഫോഴ്സ് നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വേനൽക്കാലത്ത് ഇംഗ്ലീഷ് ചാനൽ കുടിയേറ്റം നടത്തുന്നവരിൽ 60 ശതമാനവും അൽബേനിയക്കാരാണ്. ഈ വർഷം ഇതുവരെ 7,000 പേർ യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവരിൽ പലരും ക്രൂരമായ ക്രിമിനൽ അധോലോകത്തിലേക്ക് നീങ്ങുന്നതായുള്ള മുന്നറിയിപ്പുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശക്തമായ നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.