കാട്ടാക്കടയില്‍ കാര്‍ നിര്‍ത്തിയിട്ടതിനെച്ചൊല്ലി തര്‍ക്കം. ഒരുകൂട്ടം യുവാക്കള്‍ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയും സഹോദരനുമടക്കം ഒപ്പമുണ്ടായിരുന്നവരേയും മര്‍ദിച്ചതായി യുവാവിന്റെ പരാതി. കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്തുവെന്നും തന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല പൊട്ടിച്ചെന്നും അമ്പലത്തിന്‍കാല സ്വദേശി ബിനീഷ് പരാതിപ്പെട്ടു. കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.

ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിനീഷും കുടുംബവും. വിവാഹമണ്ഡപത്തിനോട് ചേര്‍ന്ന ഗ്രൗണ്ടില്‍വെച്ചാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ചുപോകാനൊരുങ്ങുമ്പോഴായിരുന്നു അക്രമം. കാര്‍ നിര്‍ത്തിയിട്ടതിനെത്തുടര്‍ന്ന പിന്നിലുള്ള കാറിന് പോകാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു അക്രമമെന്നാണ് പരാതി.

ഭാര്യയേയും സഹോദരനേയും കാറില്‍ കയറ്റി. വാഹനം സ്റ്റാര്‍ട്ട് ആവാന്‍ സമയമെടുത്തു. പിന്നാലെ ഒരു കൂട്ടം യുവാക്കള്‍ വന്ന് രൂക്ഷമായി നോക്കുകയും മറ്റുംചെയ്തു. പിന്നില്‍ അരുവിക്കര എം.എല്‍.എ. ജി. സ്റ്റീഫന്റെ കാറായിരുന്നു ഉണ്ടായിരുന്നത്. വീണ്ടുമെത്തിയ യുവാക്കളുടെ സംഘം കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ക്കുകയും തന്നേയും കൂടെയുണ്ടായിരുന്നവരേയും അക്രമിക്കുകയായിരുന്നുവെന്നാണ് ബിനീഷിന്റെ പരാതി.

തന്റെ സ്വര്‍ണമാല പൊട്ടിച്ചു, കൈപിടിച്ച് തിരിച്ചു. മൂക്കിനിടിച്ചു. ഒപ്പമുണ്ടായിരുന്നവരേയും അക്രമിച്ചു. ഭാര്യയുടേയും തന്റേയും മാല കാണാനില്ല. കൈകക്ക് പരിക്കുണ്ടെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.