നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് നേതാവും വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക രേഖകളില്‍ ഒപ്പുവെച്ചതായി കമല സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

‘യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രേഖകളില്‍ ഇന്ന് ഒപ്പുവെച്ചു. ഓരോ വോട്ടും നേടാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യും. നവംബറില്‍ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും’ – ട്വീറ്റില്‍ കമല ഹാരിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കും മിഷേല്‍ ഒബാമയും കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിന്റെ വിജയമുറപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. ഡെമോക്രാറ്റിക് സെനറ്റര്‍മാരില്‍ ഭൂരിപക്ഷം പേരുടെയും അംഗീകാരവും കമല ഹാരിസിന് ലഭിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ അപ്രതീക്ഷിത പിന്‍മാറിയതോടെയാണ് കമല ഹാരിസ് സ്ഥാനാര്‍ത്ഥിയായത്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ബൈഡനെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ബൈഡന്റ് പിന്‍മാറ്റം. എതിര്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലും ബൈഡന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതും തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാന്‍ ബൈഡനെ നിര്‍ബന്ധിതനാക്കുകയായിരുന്നു.