സിനിമാതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന പേരിലുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 2014ലാണ് താരം എറണാകുളം ചെമ്പുമുക്കിൽ വീട് നിർമിച്ചത്. എറണാകുളത്തെ പി.കെ. ടൈൽസ് സെൻറർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ട പരിഹാരം നൽകേണ്ടത്.

എറണാകുളം ചെമ്പുമുക്കിൽ 2014ലാണ് ഹരിശ്രീ അശോകൻ വീട് പണിതത്. മേല്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ എ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.

വീടിൻ്റെ പണികൾ പൂർത്തിയായി നാല് വർഷം എത്തിയപ്പോൾ തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ എത്താൻ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.