ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എയർപോർട്ടുകളിൽ ടൈപ്പ് 1 പ്രമേഹമുള്ള രോഗികളെ ബുദ്ധിമുട്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രമേഹ ബാധിതരുടെ സുരക്ഷാ പരിശോധന കടുത്തതാണെന്ന ആക്ഷേപമാണ് നിരവധിപേർ പങ്കുവെച്ചിരിക്കുന്നത്. ടൈപ്പ് 1 പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നതിനും അതിനനുസരിച്ച് ഇൻസുലിൻ കുത്തിവയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണമാണ് പലപ്പോഴും സുരക്ഷാ പരിശോധനയിൽ വില്ലനാകുന്നത്.


പല ടൈപ്പ് 1 പ്രമേഹ രോഗികളും ഇൻസുലിൻ പമ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് ട്രാക്ക് ചെയ്യുന്ന സെൻസറും ധരിക്കുന്നുണ്ട്. എയർപോർട്ടിലെ എക്സറേ സ്കാനറുകൾ ഈ ഉപകരണങ്ങളെ അപകടം ഉണ്ടാക്കുന്ന വസ്തുക്കളായി തെറ്റിദ്ധരിക്കുന്ന നിരവധി അവസരങ്ങൾ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരം രോഗികൾ ഇൻസുലിൻ പമ്പ് ധരിച്ചിട്ടുണ്ടെന്ന വിവരം പറയുമ്പോൾ അവരെ സ്കാനർ മിഷനിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിട്ടും സെക്യൂരിറ്റി ഗാർഡുകൾ എക്സറേ സെക്ഷനിലൂടെ കടന്നു പോകാൻ നിർബന്ധിച്ചതായി സഫോക്കിലെ ലോസ്‌റ്റോഫിൽ നിന്നുള്ള ഒരു അമ്മ പരാതിപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു.


എന്നാൽ തങ്ങൾക്ക് ഔപചാരികമായ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടൻ സ്റ്റാൻസ്റ്റഡ് എയർപോർട്ട് അറിയിച്ചു. “മെഡിക്കൽ അല്ലെങ്കിൽ നോൺ-മെഡിക്കൽ കാരണങ്ങളാൽ ബോഡി സ്കാനർ ഒഴിവാക്കാൻ യാത്രക്കാർക്ക് എല്ലായ്‌പ്പോഴും അവകാശമുണ്ട്, എന്നാൽ ഇത്തരക്കാർ സുരക്ഷാ ജീവനക്കാരുടെ നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ഇതിനെ കുറിച്ച് എയർപോർട്ട് അതോറിറ്റി വിശദീകരിച്ചത്. സെക്യൂരിറ്റി ചെക്കിങ്ങിൽ സമാന അനുഭവമുള്ള നിരവധി പേരുടെ അനുഭവങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൻസുലിൻ പമ്പ് ധരിച്ചിരിക്കുന്ന പ്രമേഹരോഗികളെ ശരീരം മുഴുവൻ തിരയാൻ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടു പോകുകയും വിശദമായ പരിശോധന നടത്തുകയും ആണ് ചെയ്യുന്നത്. ഇത് പലപ്പോഴും അവർക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ ഇത്രയും പ്രശ്നങ്ങൾ ഒഴിവാക്കാനായി എല്ലാ സുരക്ഷാ ജീവനക്കാർക്കും പ്രാഥമിക രോഗാവസ്ഥകളെ കുറിച്ച് ധാരണയും അവബോധവും നൽകുന്നതിന് സൂക്ഷ്മമായ പരിശീലനം നൽകുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഏതെങ്കിലും രീതിയിൽ ആശയ കുഴപ്പമോ ദുരിതമോ ഉണ്ടായവരോട് ക്ഷമ ചോദിക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.