കെ . ആർ.മോഹൻദാസ്

അമ്മയുടെ വീട് ഒരു കുഗ്രാമത്തിലായിരുന്നു. വീടിന്റെ മുറ്റത്തു നിന്നു നോക്കിയാൽ അകലെ സൂര്യനസ്തമിക്കുന്ന ആകാശത്തിനു താഴെ ഇരുണ്ട സർപ്പക്കാവും അതിനോടു ചേർന്ന് കുളവും കാണാമായിരുന്നു. കുളത്തിലെ വെള്ളത്തിന് ഇരുണ്ട പച്ചനിറമായിരുന്നു.

വല്യവധിക്ക് സ്കൂൾ അടയ്ക്കുമ്പോൾ അമ്മയുടെ തറവാട്ടിൽ പോയി നിൽക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു.

തറവാട്ടിൽ അമ്മാവനും അമ്മായിയും കോളജിൽ പഠിക്കുന്ന മകളുമാണ് ഉണ്ടായിരുന്നത്.

സ്കൂൾ തുറക്കുന്നതു വരെയുള്ള ആ രണ്ട് മാസക്കാലം ആടിത്തിമർത്ത് ആഘോഷമാക്കിയാണ് എന്റെ ജീവിതം ഒഴുകിയത്.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന എനിക്ക് അവിടെ കൂട്ടിനുണ്ടായിരുന്നത് ഞാൻ ചേച്ചി എന്നു വിളിക്കുന്ന അമ്മാവന്റെ മകളായിരുന്നു.

ചിരിക്കുമ്പോൾ നുണക്കുഴികൾ വശ്യമായി വിടരുന്ന ചേച്ചിക്ക് ചന്ദന നിറവും രാത്രിയുടെ പേരുമായിരുന്നു.

സർപ്പക്കാവിന്റെ ഇരുണ്ട താഴ് വാരങ്ങളിൽ ചേച്ചിയോടൊപ്പം ഞാൻ ചുറ്റിക്കറങ്ങിയിരുന്നു. ചെമ്പക നിറമുള്ള പട്ടുപാവാട അൽപ്പം ഉയർത്തിയാണ് ചേച്ചി കാവിന്റെ പടവുകൾ കയറുന്നത്. ചന്ദന നിറമുള്ള ചേച്ചിയുടെ കാൽ വണ്ണകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വർണ്ണപ്പാദസരത്തിലേക്ക് ചേച്ചിയറിയാതെ നോക്കുന്നത് എനിക്കിഷ്ടമായിരുന്നു.

ചേച്ചിക്ക് ഒത്തിരിയൊത്തിരി കഥകൾ അറിയാമായിരുന്നു. യക്ഷിക്കഥകൾ നന്നായി അഭിനയിച്ച് ചേച്ചി പറയുമ്പോൾ പേടിച്ച് രണ്ടു കൈകൾ കൊണ്ടും കണ്ണുകൾ പൊത്തി ഞാൻ പറയും.

മതി.

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ യക്ഷിക്കഥകൾ പറഞ്ഞ് എന്നെ ഭയപ്പെടുത്തുന്നത് ചേച്ചിക്ക് ഇഷ്ടമായിരുന്നു.

‘പാലമരത്തിലാണ് യക്ഷി താമസിച്ചിരുന്നത്. രാത്രിയാവുമ്പോൾ അവൾ ഇറങ്ങി വരും. അവൾ കൂർത്ത പല്ലുകൾ കൊണ്ട് ചോര കുടിക്കും.’

മതി. കേക്കണ്ട,

അപ്പോൾ ചേച്ചി പൊട്ടിച്ചിരിക്കും. ചൂണ്ടുവിരൽ കൊണ്ട് എന്റെ കീഴ്ച്ചുണ്ടിലെ മറുകിൽ തൊട്ടു കൊണ്ടു പറയും.

‘പേടിത്തൊണ്ടൻ.:

പറങ്കിമാവിൽ കയറാനും കുളത്തിൽ മുങ്ങാങ്കുഴിയിട്ടു നീന്തിത്തുടിക്കാനും ചേച്ചിക്ക് ഭയങ്കര സാമർത്ഥ്യമായിരുന്നു.

പാലപ്പൂവിന്റെ മണം രാത്രിയെ ഹരം പിടിപ്പിക്കുമ്പോൾ, നിലാവുള്ള മുറ്റത്തു നിന്ന് കറുത്തിരുണ്ട നീണ്ടിടതൂർന്ന മുടിയിഴകൾ കോതിയൊതുക്കുന്ന ചേച്ചിയെ അത്ഭുതത്തോടെ ഞാൻ നോക്കി നിൽക്കുമായിരുന്നു.

‘തനി യക്ഷി തന്നെ’

അമ്മായി മകളെ ശകാരിക്കും. ചേച്ചിക്ക് അതൊന്നും ഒരു പ്രശ്നമല്ല.

നഗരവാസിയായ എനിക്ക് കുളത്തിലിറങ്ങിക്കുളിക്കാൻ പേടിയായിരുന്നു. കുളത്തിന്റെ അതിരുകളിലെ വള്ളിപ്പടർപ്പുകളും വെള്ളത്തിന്റെ നിഗൂഢമായ പച്ചനിറവും എന്നിൽ നിർവ്വചിക്കാനാവാത്ത ഭയം നിറച്ചിരുന്നു.

ചേച്ചിക്കൊപ്പം കുളക്കടവിലേക്ക് ഞാനും പോകുമായിരുന്നു.

കുളക്കൽപ്പടവുകളിൽ പെണ്ണുങ്ങൾ കുളിയും നനയും ബഹളവുമാണ്.

വെള്ളം അടിച്ചു തെറിപ്പിച്ച് നീന്തുന്നതിനിടയിൽ കരയ്ക്ക് നിൽക്കുന്ന എന്നെ ചേച്ചി മാടി വിളിക്കും.

‘നോക്കി നിൽക്കാതെ വാടാ പേടിത്തൊണ്ടാ”

സന്ധ്യയ്ക്ക് കാവിൽ വിളക്കു കൊളുത്താൻ പോകുമ്പോൾ ഞാനും ചേച്ചിക്കൊപ്പം പോകുമായിരുന്നു.

മരക്കൂട്ടങ്ങളും കൽ വിഗ്രഹങ്ങളും വള്ളിപ്പടർപ്പുകളിൽ ചുറ്റിയടിക്കുന്ന കാറ്റും രാത്രിയുടെ മുടിയിഴകളിൽ നിന്നൊലിച്ചിറങ്ങിയ കണ്മഷിക്കൂട്ടും കാളിമ ചാർത്തിയ ആ ലോകം ചേച്ചിക്ക് ഹരമായിരുന്നു.

വിളക്ക് തെളിയിച്ചു കഴിഞ്ഞ് ചൂണ്ടുവിരലിലെ എണ്ണമയം മുടിയിഴകളിൽ തേച്ചു കൊണ്ട് നിൽക്കുന്ന ചേച്ചിയെ ഞാൻ നിർബ്ബന്ധിക്കും.

മ്മക്ക് പോകാം.

‘എനിക്കിവിടെ നിന്നും പോകാൻ തോന്നുന്നില്ല.
ഈ വള്ളിപ്പടർപ്പുകളിൽ , ഈ കാറ്റിൽ ലയിച്ചങ്ങനെ…’

കാലം എത്ര വേഗമാണ് ഒഴുകുന്നത്.

കോളജ് തുറക്കുമ്പോൾ ചേച്ചി നഗരത്തിലെ ഹോസ്റ്റലിലേക്ക് പോകും.

എന്റെ അവധിക്കാലവും തീരാറായി.

ഇനി സ്കൂൾ ദിനങ്ങൾ, പാഠങ്ങൾ.

വല്ലാത്ത വിഷമം തോന്നി.
എന്നും .അവധിക്കാലമായിരുന്നെങ്കിൽ…

വീട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് ചേച്ചിയുടെ മുറിയിൽ ചെല്ലുമ്പോൾ ചേച്ചി എന്തോ വായിച്ചു ചിരിക്കുന്നതാണ് കണ്ടത്.

ന്താ വായിക്കുന്നേ

ടാ പൊട്ടാ ഇതാണ് പ്രേമ ലേഖനം.

പ്രേമ ലേഖനോ

അതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ലെടാ പൊട്ടാ …

ചേച്ചി പൊട്ടിച്ചിരിക്കുകയാണ്.

ഞാൻ മുറി വിട്ടിറങ്ങി. ആരോടാണ് ഒന്നു ചോദിക്കുക. എനിക്ക് ആകാംക്ഷ അടക്കാനായില്ല.

ചാരുകസേരയിൽ വല്യമ്മാവൻ കിടക്കുന്നുണ്ട്. ചോദിക്കാം.

വല്യമ്മാമാ
അമ്മാവൻ പതുക്കെ കണ്ണു തുറന്നു .

ന്താ കുട്ടാ

ന്താ ഈ പ്രേമലേഖനം

അടിയുടെ പൂരമായിരുന്നു പിന്നീട് നടന്നത്. അമ്മായി വന്ന് രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ എന്റെ കാര്യം പോക്കായേനെ .

മൊട്ടേന്ന് വിരിഞ്ഞില്ല. പ്രേമ ലേഖനം,

വല്യമ്മാവൻ തുള്ളുകയാണ്.

മുട്ടിനിടിയിൽ മുഖം പൊത്തിക്കരയുമ്പോൾ തോളിൽ ഒരു മൃദു സ്പർശം. ചേച്ചിയാണ്.

പോട്ടെ. സാരമില്ല.

കണ്ണുകൾ തുടച്ചു തരുമ്പോൾ ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

‘ഇന്ന് സസ്യക്ക് കാവിൽ വിളക്കുവയ്ക്കാൻ പോകുമ്പോൾ ചേച്ചി പറഞ്ഞു തരാം.
നിനക്കത് മനസിലാവും.’

ഞാൻ തലയാട്ടി.

കാവിലെ സന്ധ്യയാവാൻ ഞാൻ കാത്തിരുന്നു.

കെ. ആര്‍. മോഹന്‍ദാസ്  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.