ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെയും ലിങ്കൺഷെയറിലെയും ഗ്രാമർ സ്‌കൂളുകളോട് പരീക്ഷാ ഫലങ്ങൾ പുറത്ത് വിടാൻ ആവശ്യപ്പെട്ട് കോടതി. ഗ്രാമർ സ്കൂളുകൾ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് കുട്ടികളുടെ “സ്റ്റാൻഡേർഡ്” സ്കോറുകൾ ഉപയോഗിച്ചാണ്. നേരത്തെ ലിങ്കൺഷയർ കൺസോർഷ്യത്തിനു കീഴിലുള്ള ഗ്രാമർ സ്കൂളുകൾ ഫലങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചിരുന്നു. എന്നാൽ വിവരങ്ങൾ പുറത്ത് വിടണമെന്ന് കോടതി വിധിക്കുകയായിരുന്നു. ഈ വിധി പ്രവേശന പ്രക്രിയയുടെ കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്ക് കാരണമാകുമെന്നും ഇത് നിയമപരമായ വെല്ലുവിളികൾക്ക് കാരണമാകുമെന്നും ആളുകൾ വാദിക്കുന്നുണ്ട്.

11-പ്ലസ് പരീക്ഷകളിൽ നിന്നുള്ള ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ഇംഗ്ലണ്ടിലുടനീളം ഈ ടെസ്റ്റുകൾ എങ്ങനെയാണ് വിലയിരുത്തുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. സാറ്റ്സ് അല്ലെങ്കിൽ ജിസിഎസ്ഇകൾ പോലെയുള്ള മറ്റ് പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമർ സ്കൂളുകളിലേയ്ക്കുള്ള പരീക്ഷകൾ ഗവൺമെൻ്റോ ഒഫ്ക്വലോ നിയന്ത്രിക്കുന്നില്ല. പ്രതിവർഷം 100,000 കുട്ടികൾ എഴുതുന്ന 11-പ്ലസ് പരീക്ഷകൾ, വിദ്യാഭ്യാസ വകുപ്പിൻ്റെ മാർഗനിർദേശങ്ങളോ പരിശോധനകളോ ഇല്ലാതെ അനിയന്ത്രിതമായാണ് തുടരുന്നതെന്ന് കോംപ്രിഹെൻസീവ് ഫ്യൂച്ചറിൻ്റെ ചെയർ നുവാല ബർഗെസ് പറയുന്നു.

1965-ന് ശേഷം ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സർക്കാർ ധനസഹായത്തോടെയുള്ള സെലക്ടീവ് സെക്കൻഡറി സ്കൂളുകൾ നിർത്തലാക്കിയെങ്കിലും, 163 ഗ്രാമർ സ്കൂളുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ അക്കാദമിക് കഴിവിനെ അടിസ്ഥാനമാക്കിയാണ് ഇവിടേക്കുള്ള പ്രവേശനം. ലിങ്കൺഷെയർ ഗ്രാമർ സ്കൂളുകളുടെ 2019 പരീക്ഷാ ഫലങ്ങൾക്കായി 2020 ൽ വിവരാവകാശ അഭ്യർത്ഥന സമർപ്പിച്ച ജെയിംസ് കൂംബ്സിൻ്റെ നാല് വർഷത്തെ പോരാട്ടത്തിൻെറ പിന്നാലെയാണ് കോടതി വിധി.