മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നില്‍കില്ലെന്ന് വ്യക്തമാക്കി മകള്‍ ആശ ലോറന്‍സും അവരുടെ മകനും എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളമടക്കം ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചു. തര്‍ക്കത്തിനിടെ മകള്‍ ആശ ലോറന്‍സ് നിലത്തു വീണു. പിന്നീട് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം ക്രൈസ്തവ ആചാര പ്രകാരം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും ആവശ്യപ്പെട്ട് ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഇടപെട്ട ഹൈക്കോടതി മൃതദേഹം തല്‍ക്കാലം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കണമെന്നും പ്രശ്‌ന പരിഹാരം ഉണ്ടാകും വരെ പഠനാവശ്യത്തിന് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമിച്ചു. ഈ സമയത്താണ് ആശ, മകനൊപ്പം മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചത്. ഇവര്‍ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

ഈ സമയം സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ഇതിനിടെ ആശ ലോറന്‍സിന്റെ മകനു നേരെ ബലപ്രയോഗമുണ്ടായി. കൈയ്യാങ്കളിക്കിടെ മകനും ആശയും നിലത്തു വീണു. ഇരുവരേയും ബലമായി നീക്കിയശേഷം മൃതദേഹം പോലീസ് സുരക്ഷയില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.