ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രോസ്റ്റേറ്റ് ക്യാൻസർ തിരിച്ചറിയുന്നതിന് എൻ എച്ച് എസ് ഡോക്ടർമാർ നടത്തുന്ന പരിശോധനകൾ കാലഹരണപ്പെട്ടതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുമൂലം ഓരോ വർഷവും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നതായുള്ള വിമർശനങ്ങളുമായി വിദഗ്ധർ രംഗത്ത് വന്നു . പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻറിജൻ ടെസ്റ്റ് (പിഎസ്എ) ആണ് രോഗം തിരിച്ചറിയാൻ നിലവിൽ ഏറ്റവും ഫലപ്രദമായ മാർഗമായി വൈദ്യശാസ്ത്ര ലോകം വിലയിരുത്തുന്നത്.


രോഗം വരാൻ സാധ്യതയുള്ളവർക്ക് പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻറിജൻ ടെസ്റ്റ് നടത്തണം എന്നാണ് ചാരിറ്റി പ്രോസ്റ്റേറ്റ് ക്യാൻസർ യുകെ പറയുന്നത്. നിലവിൽ 52000 പ്രോസ്റ്റേറ്റ് ക്യാൻസർ ആണ് യുകെയിൽ തിരിച്ചറിയപ്പെടുന്നത്. ഈ രോഗബാധിതരായ പലരെയും രോഗത്തിൻറെ അവസാന ഘട്ടത്തിലാണ് കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഫലപ്രദമായ ചികിത്സാ പലർക്കും നൽകാൻ സാധിക്കാതെ വരുന്നതായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.

രോഗനിർണയത്തിനുള്ള പുതിയ രീതികൾ അനാവശ്യ ബയോപ്‌സികളിൽ നിന്നുള്ള അപകട സാധ്യതയും മരണങ്ങളും വെട്ടിക്കുറച്ചതായി പഠനങ്ങൾ കാണിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കുന്ന പുരുഷന്മാരുടെ എണ്ണം പിഎസ്എ ടെസ്റ്റ് കുറയ്ക്കുമെന്ന് ഇപ്പോൾ പരീക്ഷണങ്ങൾ കണ്ടെത്തിയത് വളരെ പ്രതീക്ഷയോടെയാണ് വൈദ്യശാസ്ത്ര ലോകം നോക്കി കാണുന്നത്. യുകെയിൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പിസി എ ടെസ്റ്റ് നടത്താൻ ജിപികൾ താത്പര്യം കാണിക്കാത്തതാണ് പലപ്പോഴും പ്രാരംഭഘട്ടത്തിലെ രോഗം കണ്ടു പിടിക്കുന്നതിന് താമസമാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. നവീനമായ പുതിയ രോഗനിർണയ രീതികൾ നടപ്പിൽ വരുന്നതിലൂടെ ആയിരക്കണക്കിന് രോഗികളായവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.