രാഷ്ട്രീയക്കാരന്‍ ആയില്ലെങ്കില്‍ തെന്നല ബാലകൃഷ്ണ പിള്ള ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായേനെ. ബി.എസ്.സി ബിരുദ പഠനം നടത്തുമ്പോള്‍ സിഎക്കാരനാകണം എന്നതായിരുന്നു മനസില്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

അങ്ങനെ രാഷ്ട്രീയത്തിലെത്തിയ അദേഹം പ്രമുഖ നേതാക്കളുടെ അടക്കം ഒട്ടേറെപ്പേരുടെ രാഷ്ട്രീയാഭിലാഷങ്ങളുടെ കണക്കുകള്‍ സെറ്റില്‍ ചെയ്തു. പക്ഷേ സ്വന്തം കണക്കു മാത്രം ഒരിക്കലും നോക്കിയില്ല. ഫലമോ, രാഷ്ട്രീയത്തിലെത്തുമ്പോള്‍ സ്വന്തം പേരില്‍ 17 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന തെന്നല രാഷ്ട്രീയത്തില്‍ നിന്ന് സ്വയം വിരമിച്ചപ്പോള്‍ കൈവശമുള്ളത് വെറും 11 സെന്റ് ചതുപ്പ് നിലം മാത്രം.

രണ്ട് പ്രാവശ്യം എംഎല്‍എ, മൂന്ന് വട്ടം രാജ്യസഭാംഗം, രണ്ട് തവണ കെപിസിസി പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ച മനുഷ്യനാണ് അവസാനമായപ്പോള്‍ വെറും ‘ദരിദ്ര നാരായണന്‍’ ആയി മറിയത്. അതാണ് തെന്നല ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയം. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് അനുകരിക്കാന്‍ പോയിട്ട് ചിന്തിക്കാന്‍ പോലും പറ്റാത്ത ‘തെന്നല രാഷ്ട്രീയം’. അതുകൊണ്ട് തന്നെ തെന്നലയിടുന്ന ഖദറിന്റെ വിശുദ്ധിയും വെണ്മയും പതിന്മടങ്ങാണ്.

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 സീറ്റുകള്‍ സ്വന്തമാക്കി യുഡിഎഫ് ചരിത്ര വിജയം നേടി അധികാരത്തില്‍ വരുമ്പോള്‍ തെന്നലയായിരുന്നു കെപിസിസി പ്രസിഡണ്ട്. പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇടിത്തീ പോലുള്ള ആ സന്ദേശം തെന്നലയ്ക്ക് കൈമാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എഐസിസി പ്രതിനിധികളായെത്തിയ ഗുലാം നബി ആസാദും മോത്തിലാല്‍ വോറയും ചേര്‍ന്ന് തെന്നല ബാലകൃഷ്ണ പിള്ളയെ തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. എ.കെ ആന്റണി മുഖ്യമന്ത്രിയാകുമ്പോള്‍ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റാകണമെന്നതായിരുന്നു ആവശ്യം.

തെന്നലയെ എങ്ങനെ അനുനയിപ്പിക്കുമെന്ന സന്ദേഹത്തില്‍ നിന്ന അവരോട് രാജി എപ്പോള്‍ വേണമെന്നാണ് തെന്നല ചോദിച്ചത്. ‘എത്രയും വേഗം’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ശരിയെന്നു പറഞ്ഞ് പതിവു പോലെ കറകളഞ്ഞ ഒരു ചിരിയോടെ അവിടെ നിന്ന് ഇറങ്ങി നേരെ കെപിസിസി ഓഫീസിലെത്തി. ടൈപ്പിസ്റ്റ് ശ്രീകുമാറിനെക്കൊണ്ട് രാജിക്കത്ത് ടൈപ്പ് ചെയ്യിച്ചു. അത് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് കൈമാറി നേരേ വീട്ടിലേക്ക് പോയി.

അടൂര്‍ മണ്ഡലത്തെ രണ്ട് തവണ തെന്നല നിയമ സഭയില്‍ പ്രതിനിധീകരിച്ചു. ഒരിക്കല്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം ലീഡറുടെ താല്‍പര്യപ്രകാരം യുവ നേതാവ് മന്ത്രിയായി. അപ്പോഴും തെന്നല പതിവ് പോലെ പ്രസന്ന വദനനായിരുന്നു.

കെ. കരുണാകരന്റെ തൃശൂരിലെ പരാജയം അടക്കം പാര്‍ട്ടി നിയോഗിച്ച പല അനേഷണ കമ്മിറ്റികളുടെയും അധ്യക്ഷന്‍ അദേഹമായിരുന്നു. ലീഗില്‍ ഒരു വിഭാഗം യുഡിഎഫ് വിട്ട സാഹചര്യത്തില്‍ ലീഗിലെ പ്രബല വിഭാഗത്തെ ഒപ്പം നിറുത്താന്‍ സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാമെന്ന ആശയം ലീഡറുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വച്ചത് തെന്നലയായിരുന്നുവെന്ന വിവരം ഇന്നും പലര്‍ക്കുമറിയില്ല.